ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി: ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ചാത്തമ്മ മൈലന്തറ ജയകുമാറിന്റെ മകന്‍ അശ്വിന്‍ (13), മുട്ടത്തില്‍ ഷാജിയുടെ മകന്‍ ദില്‍ജിത്ത് (14) എന്നിവരാണ് മരിച്ചത്. ഇരുവരും പനങ്ങാട് വിഎച്ച്എസ് സ്‌കൂളിലെ ഒമ്പതാം ക്ലസ് വിദ്യാര്‍ത്ഥികളാണ്. ചേപ്പനം ചാത്തമ്മ എട്ടുപറക്കണ്ടം ചെമ്മീന്‍കെട്ടിലാണ് അപകടമുണ്ടായത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത്. വെള്ളത്തില്‍ മുങ്ങിപ്പോയതോടെ കരയില്‍ ഇരുന്ന സഹപാഠി ശ്രീമോനും കായലില്‍ ചൂണ്ടയിടുകയായിരുന്ന പനങ്ങാട് സ്വദേശി സത്യനും ചേര്‍ന്ന് സഹായത്തിനായി ഓടിയെത്തുകയും പരിസരവാസികളെ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ദില്‍ജിത്തിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പിന്നീട് അശ്വിനായി തെരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ കെട്ടില്‍ വലയിട്ടു. അടിയൊഴുക്കില്‍ ദൂരേയ്ക്ക് മാറിയ മൃതദേഹം വലയില്‍ ഉടക്കി. പനങ്ങാട് പോലീസും അഗ്നിരക്ഷാ സേനയും എത്തിയിരുന്നു. മൃതദേഹങ്ങള്‍ ലേക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് നടക്കും.

Exit mobile version