തിരൂരില്‍ പതിനൊന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്

മലപ്പുറം: തിരൂരില്‍ പതിനൊന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പോത്തന്നൂര്‍ സ്വദേശി അലിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അധ്യാപകനാണ് അലി. ഈ മദ്രസയിലെ വിദ്യാര്‍ത്ഥിയായ പതിനൊന്ന് വയസുകാരനെയാണ് അലി പല തവണയായി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയത്. അമ്മയ്ക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടിയുടെ വീട്ടിലെത്തിയ അലിയോട് കുട്ടിയെ കാര്യമായി ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു. ഇക്കാര്യം പറഞ്ഞാണ് ഇയാള്‍ കുട്ടിയെ പലപ്പോഴായി മദ്രസയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പീഡനം എതിര്‍ത്ത കുട്ടിയെ ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ഇയാളുടെ പീഡനം സഹിക്കാതെ വന്നപ്പോഴാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. അമ്മ അറിയിച്ചത് അനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തി. തിരൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

Exit mobile version