കോണ്‍ഗ്രസിലെ ഗ്രൂപ്പ് അതിപ്രസരം ജനങ്ങളുടെ മനസ് മടുപ്പിക്കുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയം എത്രയും വേഗം പൂര്‍ത്തിയാക്കണം: വിഎം സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോരുകളില്‍ അതൃപ്തി പരസ്യമാക്കി മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജനങ്ങളുടെ മനസു മടുപ്പിക്കുന്ന തരത്തിലാണ് ഗ്രൂപ്പ് അതിപ്രസരം. സ്ഥാനാര്‍ത്ഥി നിര്‍ണയം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അതേസമയം, നാല് സീറ്റുകളില്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പം തുടരുകയാണ്. വയനാട് സീറ്റിന്റെ അന്തിമ ചര്‍ച്ചകളില്‍ വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ എഐ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. വയനാട്ടില്‍ ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ ഉമ്മന്‍ ചാണ്ടി ഉറച്ച നിന്നതോടെ അവസാനവട്ട അനുനയ ചര്‍ച്ചകളും പരാജയപ്പെട്ടു. ഇതോടെ, തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു. നാലു സീറ്റുകളിലെയും തീരുമാനം ഹൈക്കമാന്‍ഡ് ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മുള്ളപ്പള്ളി രാമചന്ദ്രന്റെ ഡല്‍ഹിയിലെ വസതിയില്‍ വെച്ച് നടന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പാതിക്ക് വെച്ച് പരാജയപ്പെട്ടു. വയനാട്ടില്‍ ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടു പോകാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകാതിരുന്നതോടെ സമവായ ചര്‍ച്ച വഴിമുട്ടി. മുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ച പൂര്‍ത്തിയാകും മുമ്പ് നാട്ടിലേക്ക് മടങ്ങുകയാണെന്ന് അറിയിച്ച് രമേശ് ചെന്നിത്തല പുറത്തിറങ്ങി.

10 മിനിറ്റിനു ശേഷം പുറത്തിറങ്ങിയ മുല്ലപ്പള്ളി നാല് സീറ്റുകളിലും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നു അറിയിച്ചു. അതേസമയം ആന്ധ്ര ചര്‍ച്ചയ്ക്ക് വേണ്ടിയാണ് വന്നതെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി കൂടുതല്‍ പ്രതികരണത്തിന് തയ്യാറായില്ല. സിദ്ദിഖിന് വയനാട് നല്‍കുന്നില്ലെങ്കില്‍ വടകരയില്‍ പരിഗണിക്കും.

Exit mobile version