ഒളിച്ചോടിയത് പതിനെട്ടുകാരനൊപ്പം; പിടിയിലായതോടെ രക്ഷപ്പെടാന്‍ സുഹൃത്തിനെ കുടുക്കി; പോലീസ് സ്‌റ്റേഷനില്‍ നാടകം കളിച്ച് പോലീസും കമിതാക്കളും!

അഞ്ചാലുംമൂട്: പത്തൊമ്പതുകാരിയായ പെണ്‍കുട്ടി ഒളിച്ചോടിയതു വിവാഹപ്രായമെത്താത്ത പതിനെട്ടുകാരനൊപ്പം. ഒടുവില്‍ പോലീസ് പിടിച്ചപ്പോള്‍ പെണ്‍കുട്ടി പറഞ്ഞതു ഒളിച്ചോടാന്‍ സഹായിച്ച കാമുകന്റെ സുഹൃത്തിന്റെ പേര്. താനാണു യഥാര്‍ത്ഥ കാമുകനെന്നു പറയാന്‍ പതിനെട്ടുകാരനും വിസമ്മതിച്ചതോടെ സുഹൃത്ത് കുരുക്കിലായി. എന്നാല്‍ ഇതിനകം തന്നെ സംഭവം പിടികിട്ടിയ പോലീസും നമ്പര്‍ ഇറക്കിയതോടെ സ്‌റ്റേഷനില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. സുഹൃത്ത് ഇടഞ്ഞതോടെയാണ് കമിതാക്കള്‍ രക്ഷപ്പെടാന്‍ തയ്യാറാക്കിയ തിരക്കഥ പൊളിഞ്ഞത്.

ഒരാഴ്ച മുമ്പ് കാമുകനൊപ്പം ഒളിച്ചോടിയ കമിതാക്കളെ കഴിഞ്ഞ ദിവസം പിടികൂടിയതോടെയാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷന്‍ വിചിത്രമായ സംഭവങ്ങള്‍ നടമാടിയത്. പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പത്തൊമ്പതുകാരി ഒരാഴ്ച മുമ്പ് കാമുകനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സുഹൃത്തുക്കള്‍ വഴിയും പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പെണ്‍കുട്ടിക്കും യുവാവിനും ഒപ്പം സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിരുന്നു.

ചോദ്യംചെയ്യലില്‍ കാമുകന്റെ സുഹൃത്തുമായി അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാനാണു തീരുമാനമെന്നും അറിയിച്ചു. സംശയം തോന്നിയ പോലീസ് ഇരുവരുടെയും വിവാഹം നടത്തി നല്‍കാമെന്നു ഒരു നമ്പര്‍ ഇറക്കിയതോടെയാണ് കള്ളം പൊളിഞ്ഞത്.

പോലീസിന്റെ വാക്കുകള്‍ കേട്ടതോടെ, യുവാവും യുവതിയും നിലവിളിയോടെ സത്യം തുറന്നു പറഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടിയത് ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത പതിനെട്ടുകാരനൊപ്പമാണെന്നും അയാള്‍ക്കു വിവാഹ പ്രായമാകാത്തതിനാല്‍ സുഹൃത്തിന്റെ വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും വെളിപ്പെടുത്തി. പോലീസ് പിടിച്ചാല്‍ 22 വയസ്സുകാരനായ സുഹൃത്തിനൊപ്പമാണു വീടുവിട്ടിറങ്ങിയതെന്നു പറയാനായിരുന്നു കമിതാക്കളുടെ തീരുമാനം.

എങ്കിലും ഇത്രയുമായിട്ടും സത്യം തുറന്നു പറയാന്‍ പതിനെട്ടുകാരന്‍ കൂട്ടാക്കിയില്ല. അപ്പോഴാണു സുഹൃത്ത് പോലീസുകാരുടെ മുന്നില്‍ വച്ചു ക്ഷോഭിച്ചത്. അതോടെ യഥാര്‍ത്ഥ കാമുകന്‍ ‘കീഴടങ്ങി’. വൈകിട്ടു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ച് ഒപ്പിട്ടു നല്‍കി. പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ കാമുകനൊപ്പം പോയി.

Exit mobile version