സീറ്റ് വെച്ച് മാറലും; ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കലും ജോസഫിന്റെ നിര്‍ദേശം; സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന പ്രശ്‌നമില്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: ലോക്സഭാ സീറ്റിനെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ഇടപെടാനാകാതെ കോണ്‍ഗ്രസ്. പ്രശ്‌ന പരിഹാരത്തിനായി പിജെ ജോസഫ് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കളെ കാണുകയാണ്. കോട്ടയം, ഇടുക്കി സീറ്റുകള്‍ വെച്ചുമാറണമെന്നതടക്കമുള്ള മൂന്ന് നിര്‍ദേശങ്ങളാണ് ഇന്ന് പിജെ ജോസഫ് മുന്നോട്ട് വെച്ചത്. കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നല്‍കി ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുക എന്നതാണ് ആദ്യ നിര്‍ദേശം. എന്നാല്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി ഇതിന് വഴങ്ങില്ലെന്ന നിലപാടിലാണ് കെഎം മാണിയും കൂട്ടരും. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് ജനാധിപത്യ രീതിയിലാണെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന പ്രശ്‌നമില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

അതേസമയം, കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായതിനാല്‍ ഇടപെടാനാകാതെ വലയുകയാണ് കോണ്‍ഗ്രസ്.

എന്നാല്‍ ഉമ്മന്‍ ചാണ്ടി മത്സരിക്കുകയാണെങ്കില്‍ മാണി സീറ്റ് വിട്ട് തരുമെന്നാണ് ജോസഫിന്റെ വാദം. അങ്ങനെ വരുമ്പോള്‍ ഇടുക്കിയില്‍ തനിക്കും മാണിക്കും ഒരു പോലെ സ്വീകാര്യനായ ആളെ മത്സരിപ്പിക്കാന്‍ സാധിക്കുമെന്നും ജോസഫ് വിശ്വസിക്കുന്നു.

കേരള കോണ്‍ഗ്രസില്‍ നിന്ന് തന്നെ അനുകൂലിക്കുന്നവര്‍ വിട്ട് പോകുകയാണെങ്കില്‍ അതിന് പിന്തുണ നല്‍കണമെന്നും അടുത്ത നിര്‍ദേശമായി ജോസഫ് മുന്നോട്ട് വെയ്ക്കുന്നു. ഇന്ന് ജോസഫ് ഉമ്മന്‍ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ട് വെച്ചത് ഇതാണ്‌.

അതേസമയം പിളര്‍ന്നാലും ഇല്ലെങ്കിലും യുഡിഎഫില്‍ നിന്ന് വിട്ട് പോകില്ലെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.

കോട്ടയത്ത് റിബലായ മത്സരിക്കാന്‍ പിജെ ജോസഫ് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കില്ലെന്നറിഞ്ഞതോടെയാണ് അദ്ദേഹം മറ്റു നിര്‍ദേശങ്ങളുമായി മുന്നോട്ട് വരികയായിരുന്നു.

Exit mobile version