മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ചെന്ന പരാതി; ആക്ടിവിസ്റ്റ് രജീഷ് പോള്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ ആക്ടിവിസ്റ്റും പിലാത്തറയില്‍ താമസിക്കുന്ന ചെമ്പേരി സ്വദേശിയുമായ ഇടച്ചേരിപ്പാട്ട് രജീഷ് പോള്‍ അറസ്റ്റില്‍. മാവോയിസ്റ്റ് ദമ്പതികളുടെ മകളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പരിയാരം പോലീസാണ് അറസ്റ്റ് ചെയ്തത്.

സോഷ്യല്‍മീഡിയയിലൂടെയാണ് 16-ാം വയിസില്‍ നേരിട്ട പീഡനം പെണ്‍കുട്ടി പങ്കുവെച്ചിരുന്നത്. മാവോയിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്ന ദമ്പതിമാരുടെ മകളാണ് ഈ വിദ്യാര്‍ത്ഥിനി. കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷിനെതിരെ കഴിഞ്ഞവര്‍ഷമാണ് ലൈംഗികാരോപണവുമായി പെണ്‍കുട്ടി രംഗത്തെത്തിയത്.

2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഫേസ്ബുക്കിലൂടെയായിരുന്നു വിദ്യാര്‍ത്ഥിനി തുറന്നുപറഞ്ഞത്.

ഒരു അവധിക്കാലത്താണ് രജീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്നും തന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇടുമെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ലൈംഗിക പീഡനം തുറന്നു പറഞ്ഞതിന് പിന്നാലെ രജീഷ് പോള്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് രജീഷ് പൊളിനെതിരെ കേസെടുത്തിരുന്നു. സംഭവം നടന്നത് പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.

Exit mobile version