വിമാനത്താവള സ്വകാര്യവത്കരണം: സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും അദാനിക്കും ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും അദാനി അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രം മുമ്പ് സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് സ്വകാര്യവല്‍ക്കരണമെന്നും ടെന്‍ഡര്‍ നടപടികള്‍ അടക്കമുള്ള കാര്യങ്ങള്‍ ദുരുദ്ദേശപരമാണെന്നും ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഹര്‍ജി വ്യാഴാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും. ടെണ്ടറില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്‌ഐഡിസി നല്‍കിയ ഹര്‍ജിയും വ്യാഴാഴ്ച കോടതി പരിഗണിക്കും. 1932ല്‍ തിരുവിതാംകൂര്‍ നല്‍കിയ 258.06 ഏക്കര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മ്മിച്ചത്. ഈ ഭൂമി ഇപ്പോഴും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളതെന്ന് ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുള്ള കരാര്‍ നിയമപരമല്ലാത്തതിനാല്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. കെഎസ്‌ഐഡിസി മുഖേന സര്‍ക്കാര്‍ നല്‍കിയ ടെണ്ടര്‍ അംഗീകരിക്കാന്‍ എഎഐക്കു ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണം, ടെണ്ടര്‍ നടപടികളടക്കമുള്ള രേഖകള്‍ വിളിച്ചു വരുത്തി റദ്ദാക്കണം എന്നീ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളത്.

Exit mobile version