പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; തീ നിയന്ത്രണാതീതം, നാവികസേനയുടെ സഹായം തേടി

രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. അഗ്‌നിശമനസേനയുടെ 30 ലേറെ യൂണിറ്റുകളാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. ആറുനില കെട്ടിടത്തില്‍ വന്‍തോതിലാണ് തീ പടര്‍ന്നിരിക്കുന്നത്. തീയണയ്ക്കാന്‍ നാവികസേനയുടെ സഹായവും തേടി.

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം പാരഗണ്‍ ഗോഡൗണില്‍ പടര്‍ന്നു പിടിച്ച തീ നിയന്ത്രണാതീതം. രണ്ടുമണിക്കൂറായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. അഗ്‌നിശമനസേനയുടെ 30 ലേറെ യൂണിറ്റുകളാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. ആറുനില കെട്ടിടത്തില്‍ വന്‍തോതിലാണ് തീ പടര്‍ന്നിരിക്കുന്നത്. തീയണയ്ക്കാന്‍ നാവികസേനയുടെ സഹായവും തേടി.

പാരഗണ്‍ ഗോഡൗണിലുണ്ടായ അഗ്‌നിബാധ തടയുന്നതില്‍ വെല്ലുവിളിയായിരിക്കുകയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ രീതി. ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ക്ക് ചുറ്റും സഞ്ചരിക്കാന്‍ പറ്റാത്ത രീതിയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പെര്‍മിറ്റില്‍ വ്യത്യാസം വരുത്തിയാണോ കെട്ടിടം നിര്‍മിച്ചതെന്ന് പരിശോധിക്കുമെന്ന് കൊച്ചി മേയര്‍ വിശദമാക്കി.

രാവിലെ പതിനൊന്ന് മണിയോടെയാണ് ആറുനില കെട്ടിടത്തില്‍ അഗ്‌നി ബാധയുണ്ടായത്. കെട്ടിടത്തില്‍ ഉണ്ടായിരുന്നത് ആകെ 28പേരാണെന്നും. ഇവരില്‍ ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും രക്ഷപ്പെട്ടതായി കമ്പനി ജീവനക്കാര്‍ വിശദമാക്കി. പുക ശ്വസിക്കുന്നത് അപകടകരമാണെന്നും സമീപവാസികളും മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. കെട്ടിടത്തില്‍ നിന്ന് പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കെട്ടിടത്തിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. കെട്ടിടത്തിനുള്ളില്‍ ചെറുസ്‌ഫോടനങ്ങളും ഉണ്ടായി.

നേവിയും ഭാരത് പെട്രോളിയം എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ എത്തിയ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിന് ശേഷം തീ നിലവില്‍ നിയന്ത്രണവിധേയമായിരിക്കുകയാണ്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version