വിവാഹശേഷം നവവധൂവരന്മാര്‍ ആലുവയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍; അമ്പരന്ന് യാത്രക്കാരും ജീവനക്കാരും

ആലുവ: കഴിഞ്ഞ ദിവസം ട്രെയിനില്‍ നവവരനേയും വധുവിനേയും കണ്ട് യാത്രക്കാര്‍ അമ്പരന്നു. നവദമ്പതികള്‍ മറ്റാരുമല്ല.. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ ഡോ.രോഹിത്തും വധു ഡോ.ശ്രീജയുമാണ്. വിവാഹശേഷം ഇരുവരും തലസ്ഥാനത്തേക്ക് തിരിച്ചത് ട്രെയിനിലായിരുന്നു. വിവാഹവേഷത്തില്‍ തന്നെയാണ് ആലുവ സ്റ്റേഷനിലെത്തിയത്.

വധൂവരന്‍മാര്‍ക്കൊപ്പം രമേശ് ചെന്നിത്തലയും ഭാര്യ അനിതയുമുണ്ടായിരുന്നു. അങ്കമാലി ആഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററിലെ ചടങ്ങുകള്‍ക്ക് ശേഷം 4.20ന്റെ ജനശതാബ്ദി എക്‌സ്പ്രസിലാണ് പ്രതിപക്ഷനേതാവും വരനും വധുവും യാത്രചെയ്തത്. സഹയാത്രികര്‍ക്ക് സെല്‍ഫി സമ്മാനിച്ചാണ് ആദ്യത്തെ ശുഭയാത്രയുടെ സന്തോഷം ഇരുവരും പങ്കുവെച്ചത്.

രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്. എറണാകുളം സ്വദേശിയാണ് ശ്രീജ. ഭരണ-പ്രതിപക്ഷ നേതാക്കരും സാംസ്‌കാരിക രംഗത്തെ പ്രമുഖരും സിനിമാതാരങ്ങളും ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, മമ്മൂട്ടി, ശശി തരൂര്‍, വെള്ളാപ്പള്ളി നടേശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎ യൂസഫലി, എംജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version