കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരുവാച്ചേരിയിലെ കെ ജനാര്‍ദ്ദനന്റെ പരാതിയിലാണ് അജിത് കുമാര്‍, മനോജ് കുമാര്‍, ഐശ്വര്യ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. പത്രപരസ്യം കണ്ടാണ് ജനാര്‍ദ്ദനന്‍ മകന് ജോലിക്കുവേണ്ടി കഴിഞ്ഞ നവംബര്‍ 14നും ഡിസംബര്‍ 12നുമായി 3,17,500 രൂപ സിന്‍ഡിക്കേറ്റ് ബാങ്ക് മുഖേന ഇവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്.

എന്നാല്‍ പിന്നീട് പറഞ്ഞ തീയതിക്ക് ജോലി നല്‍കാനോ പണം തിരികെ നല്‍കാനോ മൂവരും തയ്യാറായില്ല. ഇതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഇവരുടെ മൊബൈല്‍ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തട്ടിപ്പ് നടത്തിയവരുടെ കൃത്യമായ വിലാസവും ഇവര്‍ക്കറിയില്ല. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇവരെക്കുറിച്ച് യാതൊരു സൂചനകളും ഇല്ലാത്തതിനാല്‍ ഇവരെ കണ്ടെത്തുക അത്ര എളുപ്പമല്ലെന്നാണ് പോലീസ് പറയുന്നത്.

സമാന രീതിയില്‍ ഈ സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന.

Exit mobile version