തൃശ്ശൂരില്‍ സംഘപരിവാറിന്റെ വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്: നാലു പ്രവര്‍ത്തകര്‍ അറസ്റ്റില്‍, അമ്പത് ലിറ്ററിലധികം വാഷ് പിടിച്ചെടുത്തു

തൃശ്ശൂര്‍: നഗരത്തിലെ ആര്‍എസ്എസ് വാറ്റ് കേന്ദ്രത്തിലെ റെയ്ഡില്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരായ നാല് പേര്‍ അറസ്റ്റില്‍. എരുമപ്പെട്ടിക്ക് സമീപം മുരിങ്ങത്തേരിയില്‍ ചാരായം വാറ്റുന്നതിനിടെയാണ് സംഘപരിവാര്‍ സജീവ പ്രവര്‍ത്തകരായ നാല് പേര്‍ എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്.

മുരിങ്ങത്തേരി സ്വദേശികളായ കാങ്കലാത്ത് വീട്ടില്‍ വിഷ്ണു (24), മുരിങ്ങത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങത്തേരി വീട്ടില്‍ വിജയന്‍ (28), കണ്ണംബ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പത് ലിറ്ററിലധികം വരുന്ന വാഷ്, വീട്ടാവശ്യത്തിനുപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍, സ്റ്റവ്വ്, കലങ്ങള്‍, കുടങ്ങള്‍ അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇവര്‍ വാറ്റ് നടത്തിയിരുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ്ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് നടപടി. കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി എസ് സിനോജിന്റെ നിര്‍ദേശാനുസരണം എരുമപ്പെട്ടി എസ്.ഐ കെഎസ് സുബിന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.

സാമ്പിള്‍ എടുത്തതിന് ശേഷം വാഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഒഴുക്കി കളഞ്ഞു. എഎസ്‌ഐ ജോബ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Exit mobile version