രാഷ്ട്രീയ പ്രവേശനം ചൂടുപിടിക്കുന്നതിനിടെ മുഖ്യമന്ത്രിക്കൊപ്പം ദേശാഭിമാനിയുടെ വേദിയിലെത്തി മോഹന്‍ലാല്‍; അഭിനയം മാത്രം ഉപാസിച്ചിട്ടുള്ളൂവെന്ന് താരം; ബിജെപിയെ കുറിച്ച് മൗനം!

കോട്ടയം: രാഷ്ട്രീയ പ്രവേശനവും ബിജെപി സ്ഥാനാര്‍ത്ഥിത്വവുമൊക്കെ കൊണ്ടുപിടിച്ച ചര്‍ച്ചയാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിട്ട് നടന്‍ മോഹന്‍ലാല്‍. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചതിനു പിന്നാലെ ആദ്യമായാണ് മോഹന്‍ലാല്‍ ഒരു പൊതുവേദിയിലെത്തുന്നത്. സിപിഎം മുഖപത്രത്തിന്റെ പരിപാടിയാണെന്നതും ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ച് പ്രസംഗം നടത്തിയ മുഖ്യമന്ത്രി ആര്‍എസ്എസിനെയും ബിജെപിയും കടന്നാക്രമിച്ചു.

തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും കൃത്യമായ അകലം പാലിച്ചു. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചനയും നടന്‍ നല്‍കി. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താന്‍ ഉപാസിച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് മോഹന്‍ലാലും മടങ്ങിയതും.

Exit mobile version