ശബരിമല യുവതി പ്രവേശന വിധി സര്‍ക്കാര്‍ തിരക്കിട്ട് നടപ്പാക്കേണ്ടെന്ന് മാത്യു നെടുമ്പാറയുടെ റിട്ട് ഹര്‍ജി; കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്ന് വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിക്കെതിരെ റിട്ട് ഹര്‍ജി സമര്‍പ്പിച്ച മാത്യു നെടുമ്പാറയോട് വെറുതെ കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസിന്റെ താക്കീത്. റിട്ട് ഹരജികള്‍ക്ക് പകരം പുനപരിശോധനാ ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ശബരിമല വിധിക്ക് പ്രഖ്യാപിത സ്വഭാവമാണുള്ളതെന്നും നിര്‍ദേശക സ്വഭാവമില്ലാത്തതിനാല്‍ സര്‍ക്കാര്‍ തിരക്ക് പിടിച്ച് നടപ്പാക്കേണ്ടതില്ലെന്നുമാണ് മാത്യു നെടുമ്പാറയുടെ റിട്ട് ഹര്‍ജിയിലെ ആവശ്യം. ഇതിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

പുനഃപരിശോധന ഹര്‍ജിക്കാര്‍ക്ക് വേണ്ടി ആദ്യം വാദിക്കാനും അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു. വിധിയിലെ പിഴവെന്താണെന്നും കോടതി ഹര്‍ജിക്കാരോട് ആരാഞ്ഞു.

ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാടാണ് കോടതി വിധിയ്ക്ക് ആധാരമാകുക. അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ എങ്കിലും വിധി പുനപരിശോധിക്കണമെന്ന നിലപാടില്‍ എത്തിയാലെ അത് സാധ്യമാകൂ. അതിന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് പുറമേ ഭൂരിപക്ഷ വിധിന്യായത്തിന്റെ ഭാഗമായ ഒരു ജഡ്ജിയും ചീഫ് ജസ്റ്റിസും വിചാരിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് നിലവില്‍ യുവതീ പ്രവേശന വിധിയോടുള്ള വിയോജിപ്പ് തുറന്നെഴുതിയിട്ടുള്ളത്.

Exit mobile version