സത്യത്തെ ഭയക്കുന്നവര്‍ക്ക് എക്കാലത്തും കല്ലുവെച്ച നുണകള്‍ തന്നെ ശരണം, സമൂഹത്തില്‍ വിഷം തളിയ്ക്കുന്ന നുണയന്മാര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണം; ആര്‍എസ്എസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എം സ്വരാജ് എംഎല്‍എ

കൊച്ചി: വ്യാജ പ്രചരണം നടത്തുന്നത് ആര്‍എസ്എസുകാര്‍ക്ക് സ്ഥിരം പരിപാടി ആയിരിക്കുന്നു… ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. സംഘപരിവാര്‍ നടത്തുന്ന നുണ പ്രചരണത്തിനെതിരെ എം സ്വരാജ് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

‘ശരണം വിളിക്കുന്നവരുടെ വോട്ട് വാങ്ങി ജയിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല, ആചാര സംരക്ഷകരുടെ വോട്ട് ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല’ എന്ന് സ്വരാജ് പറഞ്ഞതായാണ് സംഘപരിവാര്‍ പ്രചാരണം. ഫോട്ടോ ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നുണ പ്രചാരണം വ്യാപകമായതോടെയാണ് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ വിശ്വാസികളെ ഇടതുപക്ഷത്തു നിന്ന് അകറ്റുന്നതിനും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് കുപ്രചാരണം നടത്തുന്നത്. ഒരിക്കലും പറയാത്ത കാര്യം തന്റെ പേരില്‍ പ്രചരിപ്പിക്കുന്നത് ജനപ്രതിനിധി എന്ന നിലയില്‍ തന്നെ വ്യക്തിപരമായും താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തേയും സമൂഹത്തില്‍ മോശപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും പരാതിയില്‍ പറയുന്നു.

സത്യത്തെ ഭയക്കുന്നവര്‍ക്ക് എക്കാലത്തും കല്ലുവെച്ച നുണകള്‍ തന്നെ ശരണം. സമൂഹത്തില്‍ വിഷം തളിയ്ക്കുന്ന നുണയന്മാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു.

Exit mobile version