മോഡിക്കായി കൊച്ചി മെട്രോയുടെ ഉദ്ഘാടനം മൂന്നുതവണ മാറ്റിയ പിണറായിയാണ് യഥാര്‍ത്ഥ സംഘി; ആരോപണവുമായി എന്‍കെ പ്രേമചന്ദ്രന്‍

കൊല്ലം: പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആറ് മാസം വൈകിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ത്ഥ സംഘിയെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ബിജെപിയുമായി പ്രേമചന്ദ്രന് ബന്ധമുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടി പറയുകയാണ് അദ്ദേഹം.

’44 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒരു പ്രോജക്ട് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ താന്‍ സംഘിയായെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി മൂന്ന് തവണ മാറ്റിവെച്ച പിണറായി വിജയനാണ് യാഥാര്‍ത്ഥ സംഘി. മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണം’-എന്‍കെ പ്രേമചന്ദ്രന്‍ പറയുന്നു.

കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനത്തിനായി താന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ലെന്നും ബിജെപി നേതാക്കളാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപ്പാസിന്റെ പേരില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായും നിര്‍ത്തണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ഖനനം പൂര്‍ണ്ണമായി നിര്‍ത്താനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ഇത് വഴിവെക്കുമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയ പഠനങ്ങളിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version