സെക്രട്ടറിയേറ്റിന് മുമ്പിലെ സമരം അനാവശ്യം; ജനങ്ങള്‍ക്ക് മുമ്പില്‍ അപഹാസ്യരാക്കി; ആഞ്ഞടിച്ച് മുരളീധരപക്ഷം; വന്‍ വിജയമെന്ന് ശ്രീധരന്‍പിള്ള; ബിജെപി കോര്‍കമ്മിറ്റിയില്‍ തമ്മിലടി

ബിജെപിയുടെ നിരാഹാര സമരത്തെ ചൊല്ലി ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ തമ്മിലടി.

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടന്ന ബിജെപിയുടെ നിരാഹാര സമരത്തെ ചൊല്ലി ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ തമ്മിലടി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നെന്ന് മുരളീധര പക്ഷം കുറ്റപ്പെടുത്തുകയും സമരം പാര്‍ട്ടിയെ ജനങ്ങള്‍ക്ക് മുന്‍പില്‍ അപഹാസ്യരാക്കാനാണ് ഉപയോഗപ്പെട്ടതെന്നും ആരോപിച്ചു. എന്നാല്‍ സമരം വന്‍ വിജയമായിരുന്നുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള യോഗത്തില്‍ അവകാശപ്പെട്ടത്.

ശബരിമല സമരത്തിനോട് ഒരു വിഭാഗം നേതാക്കള്‍ മുഖം തിരിച്ചെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നിന്നില്ലെന്നും മുരളീധരപക്ഷം വിമര്‍ശിച്ചു. എന്നാല്‍ സമരം വിജയമായിരുന്നെന്ന് കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി. ഒരു വിഭാഗം നേതാക്കള്‍ നിസ്സഹകരിച്ചെന്നും അങ്ങനെ നിസ്സഹകരിച്ചത് മുരളീധര പക്ഷമായിരുന്നെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം നടന്നു.

മുരളീധര പക്ഷം കടുത്ത വിമര്‍ശനമാണ് സമരത്തിനെതിരെ ഉന്നയിച്ചത്. സമരം ഒരു തരത്തിലും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും പാര്‍ട്ടിയുടെ പേര് മോശമാക്കിയെന്നും മുരളീധര പക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ നിസ്സഹകരണ നിലപാട് ഇനിയും, ശരിയല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും പിഎസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പറഞ്ഞു.

ബിഡിജെഎസിന് നാല് സീറ്റ് നല്‍കാനും ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ ധാരണയായി.

Exit mobile version