അയ്യപ്പ സംഗമത്തെ എതിര്‍ത്തു; വെള്ളാപ്പള്ളി നടേശനെ എല്ലിന്‍ കഷ്ണത്തിനായി കുരയ്ക്കുന്ന പട്ടിയോടുപമിച്ച് അയ്യപ്പധര്‍മ്മസേനാ നേതാവ്

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചക്കിടെയായിരുന്നു അയ്യപ്പധര്‍മ്മസേനാ നേതാവ് സന്തോഷ് കണ്ണന്‍ വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചത്.

കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എല്ലിന്‍ കഷ്ണത്തിനായി കുരച്ച് കാത്തിരിക്കുന്ന തെരുവ് പട്ടിയോടുപമിച്ച് അയ്യപ്പധര്‍മ്മസേനാ നേതാവ്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ചര്‍ച്ചക്കിടെയായിരുന്നു അയ്യപ്പധര്‍മ്മസേനാ നേതാവ് സന്തോഷ് കണ്ണന്‍ വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിച്ചത്.

‘ഹിന്ദു എന്ന് പറയുന്നത് വിവരമുള്ളവരുടെ കൂട്ടായ്മയാണോ എന്നെനിക്ക് സംശയമുണ്ട്. സവര്‍ണ്ണര്‍ എന്ന് പറയുന്നത് വിവരമുള്ളവരുടെ കൂട്ടമാണോ. വെള്ളാപ്പള്ളി നടേശന്‍ ചേട്ടന്‍ ശരിക്കും പറഞ്ഞാല്‍ റിട്ടയര്‍ ചെയ്യേണ്ട സമയമായി. അദ്ദേഹം നല്ല ഒരു മനുഷ്യനാണ്, നല്ല ബിസിനസ് മാഗ്‌നറ്റ് ഉള്ളയാളാണ്.’

ഹിന്ദു സമൂഹത്തിന്റെ മേല്‍ത്തട്ടിലിരുന്ന് ആജ്ഞാപിക്കാന്‍ പറ്റുന്ന ഒരാളാണ് വെള്ളാപ്പള്ളി എന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും സന്തോഷ് കണ്ണന്‍ പറഞ്ഞു.

‘നമ്മളെ വീട്ടില്‍ ഒരു വളര്‍ത്തുമൃഗത്തെ വളര്‍ത്തിയാല്‍ അത് നമുക്ക് വേണ്ട സമയത്ത് സിഗ്‌നല്‍ നല്‍കും. കള്ളനാണെങ്കില്‍ കള്ളനാണെന്നുള്ള സിഗ്‌നല്‍ തരും. തെരുവില്‍ കഴിയുന്ന ഈ ജീവികള്‍ വെറുതെ ഒരു എല്ലിന്‍കഷ്ണത്തിന് വേണ്ടിയോ അപ്പോള്‍ വേണ്ട നിലനില്‍പ്പിന് വേണ്ടിയോ കുരക്കാറുണ്ട്.’ ഇതായിരുന്നു സന്തോഷ് കണ്ണന്റെ വാക്കുകള്‍.

എന്നാല്‍ അത്തരം താരതമ്യത്തിലേക്കൊന്നും പോകണ്ട എന്ന് പറഞ്ഞ് ചര്‍ച്ച നയിച്ച നികേഷ് കുമാര്‍ സംസാരം അവസാനിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം, ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചക്കിടെ വെള്ളാപ്പള്ളിയെ സന്തോഷ് കണ്ണന്‍ അധിക്ഷേപിച്ചത്.

Exit mobile version