പ്രതീക്ഷിച്ചത് 8 ലക്ഷം സന്ദര്‍ശകരെ; എത്തിയത് ഒരു ലക്ഷം പേര്‍ മാത്രം; കേരളക്കരയ്ക്ക് നീലകുറിഞ്ഞി സമ്മാനിച്ചത് നഷ്ടവസന്തം

2006ലെ കുറിഞ്ഞിക്കാലത്ത് 5 ലക്ഷം പേരാണു നീലക്കുറിഞ്ഞി കാണാനെത്തിയത്. പ്രളയവും പ്രതികൂല കാലാവസ്ഥയും കുറിഞ്ഞിപ്പൂക്കാലം തെറ്റിച്ചു.

തൊടുപുഴ: കഴിഞ്ഞതവണത്തെ നീലക്കുറിഞ്ഞി സീസണിലെ നാലിലൊന്ന് ആളുകള്‍ പോലും എത്താതെ ഇത്തവണത്തെ സീസണ്‍ കടന്നുപോകുന്നു. നീലക്കുറിഞ്ഞി കാണാന്‍ മൂന്നാറില്‍ ഇതുവരെ എത്തിയത് ഒരു ലക്ഷം പേര്‍ മാത്രം. 8 ലക്ഷം സഞ്ചാരികള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. 2006ലെ കുറിഞ്ഞിക്കാലത്ത് 5 ലക്ഷം പേരാണു നീലക്കുറിഞ്ഞി കാണാനെത്തിയത്. പ്രളയവും പ്രതികൂല കാലാവസ്ഥയും കുറിഞ്ഞിപ്പൂക്കാലം തെറ്റിച്ചു. കാലവര്‍ഷക്കെടുതിയെ തുടര്‍ന്നു മൂന്നാറിലേക്കുള്ള റോഡുകളും പാലങ്ങളും തകര്‍ന്നതും സഞ്ചാരികളുടെ വരവിനു തടസ്സമായി.

രാജമലയിലും കൊളുക്കുമലയിലുമാണ് ഇത്തവണ നീലക്കുറിഞ്ഞി കൂടുതല്‍ പൂവിട്ടത്. ഇനി ഏറിയാല്‍ 10 ദിവസം കൂടി മാത്രമേ പൂക്കള്‍ ഉണ്ടാവുകയുള്ളുവെന്നു വനം വകുപ്പു പറയുന്നു. അടുത്ത നീലക്കുറിഞ്ഞിപ്പൂക്കാലത്തിനായി 2030 വരെ കാത്തിരിക്കണം.

പ്രളയത്തിനു ശേഷം പല തവണയുണ്ടായ അതിതീവ്രമഴ മുന്നറിയിപ്പുകളും സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശങ്ങളും സഞ്ചാരികളുടെ എണ്ണം കുറച്ചു. ഇടുക്കി ജില്ലയിലേക്ക് 12 ദിവസം ടൂറിസ്റ്റുകള്‍ക്ക് നിരോധനം വന്നതും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടതും പ്രതികൂലമായി ബാധിച്ചു. രണ്ടര മുതല്‍ മൂന്നു മാസം വരെയാണു കുറിഞ്ഞിപ്പൂക്കാലം. സാധാരണ ഓഗസ്റ്റ് ആദ്യം ആരംഭിച്ച് ഒക്ടോബര്‍ അവസാനം വരെ പൂക്കള്‍ നിലനില്‍ക്കും. ഇത്തവണ സെപ്റ്റംബര്‍ രണ്ടാം വാരത്തിനു ശേഷമാണു കുറിഞ്ഞി പൂത്തത്. മഴയില്‍ പൂക്കള്‍ അഴുകി നശിച്ചതിനാല്‍ കുറിഞ്ഞി കൂട്ടമായി പൂത്തു നില്‍ക്കുന്ന മനോഹര ദൃശ്യവും പലയിടത്തും ഉണ്ടായിരുന്നില്ല. സീസണില്‍ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കാന്‍ 2 കോടി രൂപയാണു സര്‍ക്കാര്‍ ചെലവിട്ടത്. മൂന്നാറിലും ചുറ്റുപാടുമായി 6000 ഹോട്ടല്‍ മുറികളാണുള്ളത്. ഏറ്റവും തിരക്ക് അനുഭവപ്പെടേണ്ട സീസണില്‍ മുറികളെല്ലാം കാലിയായി കിടന്നതു മൂലം നികുതി വരുമാനത്തിലും സര്‍ക്കാരിനു വന്‍ കുറവുണ്ടാക്കി.

വന്‍ തുക മുടക്കി ഹോട്ടലുകളും, റിസോര്‍ട്ടുകളും പാട്ടത്തിനെടുത്ത സ്വകാര്യ വ്യക്തികള്‍ക്കും കനത്ത നഷ്ടമാണു പ്രളയം നല്‍കിയത്. രാജമലയിലേക്ക് പ്രതിദിനം 4000 പേര്‍ക്കായിരുന്നു പ്രവേശനം. ഇതില്‍ 75 ശതമാനം ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയായിരുന്നു. ടൂറിസ്റ്റുകള്‍ക്ക് നിരോധനം വന്നതോടെ മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം മടക്കി നല്‍കേണ്ടി വന്നതു വനം വകുപ്പിനു വരുമാന നഷ്ടത്തിനു കാരണമായി. വിനോദ സഞ്ചാര വകുപ്പിനും കുറിഞ്ഞിക്കാലം നല്‍കിയത് നഷ്ടങ്ങളുടെ സീസണായിരുന്നു.

Exit mobile version