‘ദീപക് മിശ്ര ഗജഫ്രോഡാണ്;കള്ളനാണ്’; വീണ്ടും മുന്‍ചീഫ് ജസ്റ്റിസിനെ ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍; കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചിട്ടും കുലുക്കമില്ല; വിവാദത്തില്‍ മുങ്ങി ചാനല്‍ ചര്‍ച്ച

ശബരിമല വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഗജ ഫ്രോഡെന്നാണ് രാഹുല്‍ ഈശ്വര്‍ അവഹേളിച്ചത്.

കൊച്ചി: വീണ്ടും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീണ്ടും സുപ്രീംകോടതിയെയും മുന്‍ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയും ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍. ശബരിമല വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഗജ ഫ്രോഡെന്നാണ് രാഹുല്‍ ഈശ്വര്‍ അവഹേളിച്ചത്. ഇത് കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചിട്ടും തന്റെ വിവാദപ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രാഹുല്‍. ശബരിമലയില്‍ 51 യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശം.

സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ പുതിയ ചീഫ് ജസ്റ്റിസ് വന്നതില്‍ പ്രതീക്ഷയുണ്ടെന്ന രാഹുല്‍ ഈശ്വറിന്റെ പ്രതികരണത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎം നേതാവ് എഎ റഹീം സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ മറുപടി. ‘കാരണം ദീപക് മിശ്ര ഒരു ഗജഫ്രോഡാണ്, കള്ളനാണ്. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ഇംപീച്ച്മെന്റ് മോഷന്‍ മൂവ് ചെയ്യാന്‍ കൊടുത്ത വ്യക്തിയാണ്.’

രാഹുലിന്റെ പ്രതികരണം കോടതിയലക്ഷ്യമാണെന്ന് റഹീം ചൂണ്ടിക്കാട്ടിയെങ്കിലും രാഹുല്‍ ഈശ്വര്‍ വീണ്ടും ദീപക് മിശ്രയ്ക്കെതിരെ വ്യക്തിപരമായ ആക്ഷേപമുന്നയിക്കുകയായിരുന്നു. സുപ്രീംകോടതിയെ പരസ്യമായി വെല്ലുവിളിക്കുകായാണെന്നും റഹീം വ്യക്തമാക്കി.

ദീപക് മിശ്ര ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റാണെന്നും ജസ്റ്റിസ് ദീപക് മിശ്ര ശരിയല്ലെന്ന് പറയുന്നത് താനൊരു രാജ്യസ്നേഹിയായത് കൊണ്ടാണെന്നും രാഹുല്‍ പറഞ്ഞു. ജെല്ലിക്കെട്ടിലൂടെ, ശബരിമലയിലൂടെ ഈ നാടിന്റെ മൈത്രി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് ദീപക് മിശ്രയെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചു.

Exit mobile version