ഇനി അമൃതയും രാജ്യറാണിയും പ്രത്യേക തീവണ്ടികള്‍; അമൃത ഷൊര്‍ണ്ണൂര്‍ ഒഴിവാക്കും

അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി ഓടും.

പാലക്കാട്: അമൃതയും രാജ്യറാണിയും ഇനി പ്രത്യേക തീവണ്ടികളായി ഓടും. മേയ് ഒമ്പതുമുതലാണ് ഇവ പ്രത്യേക തീവണ്ടികളായി ഓടുന്നത്. തിരുവനന്തപുരം-മധുര, കൊച്ചുവേളി-നിലമ്പൂര്‍ എന്നീ രണ്ട് റൂട്ടുകളില്‍ പ്രത്യേക തീവണ്ടികളായാണ് ഇവ ഓടുക. ഷൊര്‍ണൂര്‍ ഒഴിവാക്കിയാണ് അമൃത എക്‌സ്പ്രസ് ഓടുക. തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് (16343) രാത്രി 8.30-ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 6.10-ന് പാലക്കാട് ജങ്ഷനിലെത്തും. 6.35-ന് മധുരയ്ക്ക് പുറപ്പെടും. പുതുതായി സ്റ്റോപ്പനുവദിച്ച കൊല്ലങ്കോട്ട് രാവിലെ 7.13-നെത്തി 7.15-ന് പുറപ്പെടും. 9.28-ന് പഴനിയിലും 12.15-ന് മധുരയിലുെമത്തും. മധുര- തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344) വെകീട്ട് 3.15-ന് പുറപ്പെടും. 5.13-ന് പഴനിയിലെത്തും. 7.18-ന് കൊല്ലങ്കോട്ടും 8.25-ന് പാലക്കാട് ജങ്ഷനിലുമെത്തും. 8.50-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.50-ന് തിരുവനന്തപുരത്തെത്തും.

ഒരു സെക്കന്‍ഡ് എസി., രണ്ട് തേഡ് എസി., 10 സ്ലീപ്പര്‍, മൂന്ന് ജനറല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ഒരു കോച്ച്, ഒരു ലഗേജ് കം ബ്രേക്ക് വാന്‍ എന്നിങ്ങനെ 18 കോച്ചുകളാണുണ്ടാവുക. നിലവില്‍ 14 കോച്ചുകളാണുള്ളത്. തേഡ് എസി കോച്ചുകളുണ്ടായിരുന്നില്ല.

കൊച്ചുവേളി -നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് (16349) രാത്രി 8.50-ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 7.50-ന് നിലമ്പൂരെത്തും. നിലമ്പൂര്‍ റോഡ് -കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (16350) രാത്രി 8.50-ന് പുറപ്പെടും. അടുത്തദിവസം രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. ഒരു സെക്കന്‍ഡ് എസി, ഒരു തേഡ് എസി, ഏഴ് സ്ലീപ്പര്‍, രണ്ട് ജനറല്‍, ഭിന്നശേഷിക്കാര്‍ക്കുള്ള ഒരു കോച്ച്, ലഗേജ് കം ബ്രേക്ക് വാന്‍ 1 എന്നിങ്ങനെ 13 കോച്ചുകളാണ് രാജ്യറാണിയിലുണ്ടാവുക. നിലവില്‍ ഒമ്പത് കോച്ചുകളാണുള്ളത്.

Exit mobile version