ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തി; പോലീസ് സുരക്ഷയും നല്‍കി; പേരു വിവരങ്ങള്‍ സഹിതം സുപ്രീംകോടതിയെ അറിയിച്ച് സര്‍ക്കാര്‍; ശുദ്ധനുണയെന്ന് ഹര്‍ജിക്കാര്‍

ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും മുമ്പ് 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ആദ്യമായി ദര്‍ശനം നടത്തിയ യുവതികള്‍ ബിന്ദുവും കനകദുര്‍ഗയും അല്ലെന്ന സൂചന നല്‍കി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും മുമ്പ് 51 യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. 51 യുവതികള്‍ക്ക് പോലീസ് സംരക്ഷണം നല്‍കിയെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. അതേസമയം, 51 പേരും മല ചവിട്ടിയോ എന്ന കാര്യത്തില്‍ വിശദീകരണം ലഭ്യമായിട്ടില്ല. പോലീസ് സുരക്ഷ നല്‍കിയ യുവതികളുടെ പട്ടികയായിരിക്കാം ഇതെന്നും സൂചനയുണ്ട്.

പത്തിനും 50നും ഇടയ്ക്ക് പ്രായമുള്ളവരാണ് ദര്‍ശനത്തിനെത്തിയത്. രേഖാമൂലമാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ദര്‍ശനം നടത്തിയ യുവതികളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ഈ രേഖയിലുണ്ട്.

യുവതികളുടെ ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ബുക്കിങ്ങിന്റെ നമ്പര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ദര്‍ശനം നടത്തിയവരില്‍ ഏറെയും 40നും 50നും ഇടയില്‍ പ്രായമുള്ളവരാണ്. ആന്ധ്ര, തമിഴ്നാട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും.

സുരക്ഷ ആവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കാനും നിര്‍ദേശിച്ചു.

എന്നാല്‍ ഇത് കള്ളമാണെന്ന് റിവ്യൂ ഹര്‍ജി നല്‍കിയവര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടു.

Exit mobile version