പണം എണ്ണാന്‍ ഇനി പൊതുമേഖലാ ബാങ്കിനും കൂലി നല്‍കണം; പണം എണ്ണിയാല്‍ ഉടന്‍ കൂലി അക്കൗണ്ടില്‍ നിന്നെടുക്കും! അതും റിസര്‍വ് ബാങ്കിന്റെ അറിവ് പോലുമില്ലാതെ

ബാങ്കില്‍ അക്കൗണ്ടിലിടുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കുകള്‍ക്ക് കൂലിനല്‍കണം.

തൃശ്ശൂര്‍: ബാങ്കില്‍ അക്കൗണ്ടിലിടുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നതിനും ഇനി ബാങ്കുകള്‍ക്ക് കൂലിനല്‍കണം. സ്വകാര്യമേഖലാ ബാങ്കുകള്‍ ആരംഭിച്ച എണ്ണല്‍കൂലി വാങ്ങല്‍ പൊതുമേഖലാ ബാങ്കുകളും ഏറ്റെടുത്തിരിക്കുകയാണ്. എണ്ണല്‍കൂലി തത്സമയം അക്കൗണ്ടില്‍ നിന്ന് ഈടാക്കുന്ന സോഫ്റ്റ്വേറാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അക്കൗണ്ടിലേക്കിടുന്ന പണത്തിന്റെ അളവും നോട്ടിന്റെ മൂല്യവും ഇടപാടിന്റെ എണ്ണവും അനുസരിച്ച് കൂലി വ്യത്യാസപ്പെടും. ‘കാഷ് ഹാന്‍ഡ്ലിങ് ചാര്‍ജ്’ എന്നപേരിലാണ് ഈ തുക ഈടാക്കുന്നത്. എണ്ണുന്നത് യന്ത്രമാണെങ്കലും കൂലി കൃത്യമായി ബാങ്ക് വാങ്ങും.

റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമോ ഉത്തരവോ ഇല്ലാതെയാണ് ഇത് ഈടാക്കുന്നത്. അതിനാല്‍ ഓരോ ബാങ്കിനും കാഷ് ഹാന്‍ഡ്ലിങ് ചാര്‍ജ് വ്യത്യസ്തമാണ്. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കുകള്‍ ഒരുദിവസം 100 നോട്ടുവരെ എണ്ണുന്നതിന് കൂലി ഈടാക്കില്ല. നൂറിനുമുകളില്‍ നോട്ടുകളുണ്ടെങ്കില്‍ ഓരോ 100 നോട്ടിനും 10 രൂപയാണ് ചാര്‍ജ്. നൂറുനോട്ടിന് മുകളിലുണ്ടെങ്കില്‍ ആദ്യ 100 നോട്ടും സൗജന്യമായി എണ്ണില്ല. അതിനും ചാര്‍ജ് ഈടാക്കും. വലിയ ഇടപാടുകാര്‍ക്ക് നിലവില്‍ ഒരുമാസം ഒരു ലക്ഷം രൂപവരെ 100 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് എണ്ണല്‍കൂലി ഇല്ല. അത് കവിഞ്ഞാല്‍ ഓരോ 1000 രൂപയ്ക്കും ഒന്നേമുക്കാല്‍ രൂപവീതം കൂലി ഈടാക്കും. ഇതിനായി പ്രത്യേക സോഫ്റ്റവേറുണ്ട്.

പ്രമുഖ പൊതുമേഖലാ ബാങ്കില്‍ 50,000 രൂപയില്‍ കൂടുതലുള്ള ഓരോ നിക്ഷേപത്തിനും 1000 രൂപയ്ക്ക് ഒന്നരരൂപയാണ് എണ്ണല്‍കൂലി. ഒരുലക്ഷം രൂപ എണ്ണാന്‍ 100 രൂപ ഈടാക്കുന്ന ബാങ്കുകളുമുണ്ട്.

Exit mobile version