സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി പോക്‌സോ കേസ് പ്രതിയായ വ്‌ലോഗർ, വൻ വിവാദം, സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരെ ക്ഷണിച്ച സംഭവം വിവാദത്തിൽ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി.

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തിലാണ് മുകേഷ് നായര്‍ പങ്കെടുത്തത്. അടിയന്തരമായി വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

എന്നാൽ സ്കൂളിൽ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

മുകേഷ് വരുന്ന കാര്യം അറിയില്ലായിരുന്നെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ഏപ്രിലിലാണ് മുകേഷ് നായര്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തത്. റീല്‍സ് ചിത്രീകരണത്തിനിടെ കോവളത്തെ റിസോര്‍ട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലാണ് ഇയാള്‍.

Exit mobile version