പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ബഹിഷ്‌കരണം..! മേയര്‍, എംഎല്‍എ, എംപി എന്നിവര്‍ക്ക് വേദിയില്‍ സ്ഥലമില്ല, ഇറങ്ങിപ്പോയി; പ്രതിഷേധം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചടങ്ങില്‍ ജനപ്രതിനിധികളുടെ ബഹിഷ്‌കരണം. സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 79 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്.അതേസമയം ഉദ്ഘാടനവേദിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെ തുടര്‍ന്ന് മേയറും സ്ഥലം എംഎല്‍എയും പ്രതിഷേധിച്ചു.

പ്രധാനമന്ത്രിയുടെ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ശശിതരൂര്‍ എംപിയും സന്ദര്‍ശനപരിപാടി പൂര്‍ത്തിയാകുംമുമ്പ് മടങ്ങി. ഉദ്ഘാടനവേദിയില്‍ മേയര്‍ വികെ പ്രശാന്തിനും എംഎല്‍എ വിഎസ് ശിവകുമാറിനും സ്ഥലം ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ നടപടി ജനാധിപത്യവിരുദ്ധവും മര്യാദകേടുമെന്ന് മൂവരും പ്രതികരിച്ചു.

എന്നാല്‍ ഈ വിവാദങ്ങള്‍ വകവെയ്ക്കാതെ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുകയും തുടര്‍ന്ന് ക്ഷേത്രദര്‍ശനം നടത്തുകയും ചെയ്തു. ശരണം വിളികളോടെയാണ് പ്രധാനമന്ത്രിയെ ക്ഷേത്രത്തിന് പുറത്ത് തിങ്ങിക്കൂടിയവര്‍ സ്വീകരിച്ചത്. ഇരുപത് മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച പ്രധാനമന്ത്രി എട്ടരയോടെ ഡല്‍ഹിക്ക് മടങ്ങി.

Exit mobile version