വിഷു വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴക്കുലകള്‍ മോഷണം പോയി, രണ്ടുപേർ പിടിയിൽ

ആറാം തീയതിയാണ് മാടത്തും പാറ എന്ന സ്ഥലത്ത് പരാതിക്കാരനായ പ്രഭാകരനും സുഹൃത്തും പാട്ടകൃഷി ചെയ്യുന്ന സ്ഥലത്തു നിന്നും വെട്ടി വിൽക്കാറായ വാഴക്കുലകൾ മോഷണം പോയത്.

കല്‍പ്പറ്റ: വയനാട് പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയില്‍ മാടത്തുംപാറയില്‍ പാട്ട കൃഷി ചെയ്യുന്ന കര്‍ഷകരുടെ 3000 രൂപയോളം വില മതിക്കുന്ന വാഴക്കുല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. കാപ്പിക്കളം അയ്യപ്പന്‍കുന്ന് വീട്ടില്‍ എം.സി. ചന്ദ്രന്‍ (58) മാടത്തുപാറ കോളനിയിലെ മുരളി എന്ന വീരന്‍ (30) എന്നിവരെയാണ് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഒ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് മാടത്തും പാറ എന്ന സ്ഥലത്ത് പരാതിക്കാരനായ പ്രഭാകരനും സുഹൃത്തും പാട്ടകൃഷി ചെയ്യുന്ന സ്ഥലത്തു നിന്നും വെട്ടി വില്‍ക്കാറായ വാഴക്കുലകള്‍ മോഷണം പോയത്.

വിഷു വിപണിയിലേക്ക് കണക്കാക്കി കൃഷി ചെയ്തിരുന്ന വാഴക്കുലകളാണ് കള്ളന്മാര്‍ വെട്ടിക്കൊണ്ടുപോയത്. സബ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, അജിനാസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

Exit mobile version