ബാറിനുള്ളിലിരുന്ന് പുകവലിക്കുന്നത് എതിര്‍ത്തു, കോട്ടയത്ത് ജീവനക്കാരനെ കല്ലെറിഞ്ഞ് കൊന്നു; നാലുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടന്‍മല ലക്ഷംവീട്ടില്‍ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്.

കോട്ടയം: ബാറിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് എതിര്‍ത്ത ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടന്‍മല ലക്ഷംവീട്ടില്‍ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ കോട്ടയം സ്വദേശികളായ നാല് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. വേളൂര്‍ പുളിനാക്കല്‍ നടുത്തരവീട്ടില്‍ ശ്യാംരാജ് (28), വേളൂര്‍ പുളിക്കമറ്റം വാഴേപ്പറമ്പില്‍ ആദര്‍ശ് (24), വേളൂര്‍ പതിനാറില്‍ചിറ കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ ജോണ്‍ (21), തിരുവാര്‍പ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരില്‍ വീട്ടില്‍ ജെബിന്‍ ജോസഫ് (27) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്‌സ് ബാറില്‍ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ബുധനാഴ്ച രാത്രിയിലായിരുന്നു ദാരുണ സംഭവം. ശ്യാം രാജും ആദര്‍ശും ബാറില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് സുരേഷും മറ്റുജീവനക്കാരും വിലക്കി. വാക്കേറ്റമുണ്ടായതോടെ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി. തുടര്‍ന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുന്‍വശത്ത് ഇവര്‍ സംഘം ചേര്‍ന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയില്‍ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു.

ALSO READ ക്ഷേത്രത്തില്‍ പൂരത്തിനിടെ ആനകളിടഞ്ഞു, കൊമ്പുകോര്‍ത്ത് ഓടി കൊമ്പന്മാര്‍, പരിഭ്രാന്തരായി നാട്ടുകാര്‍, പാപ്പാന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തലയ്ക്ക് പിറകില്‍ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടന്‍ കോട്ടയം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടി.

Exit mobile version