തൃശൂരിൽ വിജയം സുരേഷ് ഗോപിക്ക് തന്നെ; മുരളീധരനെ എന്തിനാണ് തൃശൂർ കൊണ്ടു നിർത്തിയത്; കാലുവാരാൻ ഒരുപാട് നേതാക്കളുണ്ട്: പത്മജ

തൃശൂർ: കെ മുരളീധരന് തൃശൂരിൽ തോൽവി പ്രവചിച്ച് ബിജെപിയിലേക്ക് ചേക്കേരിയ പത്മജ വേണുഗോപാൽ. തൃശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. വടകരയിൽ മുരളീധരൻ സുഖമായി ജയിക്കുമായിരുന്നെന്നും പിന്നെ, എന്തിനാണ് തൃശൂരിൽ കൊണ്ടു നിർത്തിയതെന്ന് മനസിലാകുന്നില്ലെന്നും അവർ പ്രതികരിച്ചു.

തൃശൂരിൽ കാലുവാരാൻ ഒരുപാട് പേരുണ്ടെന്നും പത്മജ ആരോപിച്ചു. തന്നെ തോൽപ്പിച്ചതിൽ നേതാക്കൾക്കും പങ്കുണ്ട്. കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിട്ടേനെയെന്നും കെ മുരളീധരനും മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ പറഞ്ഞു.

പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടല്ലെ. സഹോദരൻ മൂന്ന് പാർട്ടിയുടെ പ്രസിഡന്റായിരുന്നെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് തീരുമാനിച്ചിരുന്നു. തോൽപ്പിച്ചതിന് പിന്നിൽ രണ്ട് നേതാക്കളാണ്. ഇവരേക്കാൾ വലിയ നേതാക്കളുണ്ട്. വല്ലാതെ ചൊറിഞ്ഞാൽ അവരുടെ പേര് പറയുമെന്നും പത്മജ ഭീഷണി മുഴക്കി.

ALSO READ- കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് വിട്ടേനേ: കെ മുരളീധരനും ബിജെപിയിലേക്ക് വരും; പത്മജ

ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റാൻ കൂട്ടാക്കിയില്ലെന്നും പത്മജ ആരോപിച്ചു. കെ കരുണാകരന്റെ മക്കളോട് പകയാണ്. ചന്ദനക്കുറി തൊടുന്നതിന് പോലും കോൺഗ്രസുകാർ എതിർപ്പ് പറഞ്ഞു. കെ സുധാകരൻ മാത്രമാണ് ആത്മാർത്ഥമായി പെരുമാറിയതെന്നാണ് പത്മജയുടെ വാക്കുകൾ.

അതേസമയം, പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Exit mobile version