നിശ്ചയത്തിന് ശേഷം വിവാഹത്തിൽ നിന്നും പിന്മാറി; യുവതിയെ ആക്രമിച്ച് യുവാവ്; വസ്ത്രങ്ങൾ വലിച്ചുകീറി; ഫോൺ കടലിലേക്ക് എറിഞ്ഞു: അറസ്റ്റ്

തിരുവനന്തപുരം: വിവാഹം നിശ്ചയിച്ചതിന് ശേഷം യുവതിയും വീട്ടുകാരും വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയെ ആക്രമിച്ചു. യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ഇവരുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കടലിലേക്കെറിയുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തിൽ പോലീസ് യുവാവ് അറസ്റ്റിലായി.

എറണാകുളം കളമശ്ശേരി പയസ് പളളിക്ക് സമീപം മഴുഞ്ചേരി വീട്ടിൽ ആന്റോ കരോൾ ലിജുവിനെ (34) ആണ് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. ശനിയാഴ്ച വൈകിട്ട് 7.15 ഓടെ ശംഖുംമുഖം ബീച്ചിന് സമീപമായിരുന്നു സംഭവം.

ഇരുവരും ദീർഘനാളായി പരിചയക്കാരായിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും വളയിടൽ ചടങ്ങ് നടക്കുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് യുവതിയും വീട്ടുകാരും യുവാവുമായുള്ള വിവാഹത്തിൽ നിന്ന് പിൻമാറി. ഈ സംഭവത്തിന് പിന്നാലെ മറ്റൊരു യുവാവുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ശംഖുംമുഖം ബീച്ചിൽവച്ച് യുവതിയെ ഇയാൾ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തത്.

ALSO READ- മാസപ്പിറവി കണ്ടില്ല; റംസാൻ വ്രതാരംഭം കേരളത്തിൽ ചൊവ്വാഴ്ച

യുവതി നൽകിയ പരാതിയിൽ വലിയതുറ പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ അശോക കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Exit mobile version