കാലിലെ മുറിവ് പഴുപ്പ് ഒലിച്ചിറങ്ങിയ നിലയിൽ; എന്നിട്ടും പൊരിവെയിലിൽ ആനയെ കൊണ്ടുപോയി ഉടമ; കേസെടുത്ത് വനംവകുപ്പ്

തൃശ്ശൂർ: ഉത്സവത്തിനായി മുറിവുകളുള്ള ആനയെ പൊരിവെയിലത്ത് ലോറിയിൽ കൊണ്ടുപോയവർക്ക് എതിരെ കേസെടുത്ത് വനംവകുപ്പ്. നാട്ടാന പരിപാലനച്ചട്ടം ലംഘിച്ച് ആനയെ കൊണ്ടുപോയതി തടഞ്ഞാണ് വനംവകുപ്പ് കേസെടുത്തത്. ഇടപ്പള്ളി-പാലക്കാട് ദേശീയപാതയിൽ നടത്തറ സിഗ്‌നൽ ജങ്ഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് വനംവകുപ്പ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്സ് വാഹനം തടഞ്ഞത്.

ആന എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചമ്പക്കര ശ്രീരാമനാണ് എന്ന് വനംകുപ്പ് പറഞ്ഞു. ആമ്പല്ലൂരിൽനിന്ന് പാലക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വനംവകുപ്പ് തടഞ്ഞത്. നാട്ടാന പരിപാലനച്ചട്ടമനുസരിച്ച് പകൽ 11 മുതൽ മൂന്നുവരെയുള്ള സമയത്ത് ആനകളെ വാഹനത്തിൽ കൊണ്ടുപോകാൻ പാടില്ല. ഈ ഉത്തരവ് ലംഘിച്ചതിനാണ് സോഷ്യൽ ഫോറസ്ട്രി വിഭാഗം കേസെടുത്തത്.

ആനയെ കൊണ്ടുപോയ വാഹനത്തിൽ തീറ്റയോ വെള്ളമോ വാഹനത്തിൽ ഉറപ്പാക്കിയിരുന്നില്ല. 52 വയസ്സുള്ള ആനയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. ആനയ്ക്ക് കാലിലും ദേഹത്തും പഴുപ്പുള്ള മുറിവുകളുണ്ടെങ്കിലും ആനയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നതായി കാണുന്നുണ്ട്. കാലിലെ മുറിവിൽനിന്ന് പഴുപ്പ് ഒലിക്കുന്ന നിലയിലായിരുന്നു. മുറിവിനു മുകളിൽ ചങ്ങല കിടക്കുന്നതിനാൽ ഇടയ്ക്കിടെ ആന കാലനക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു.

ALSO READ- പിസി ജോര്‍ജിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയുമായി ബിഡിജെഎസ്, അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ആരോപണം, തുഷാര്‍ വെള്ളാപ്പള്ളി ജെപി നഡ്ഡയെ കാണും

ആമ്പല്ലൂർ സ്വദേശി പാട്ടത്തിനെടുത്ത ആനയാണിത്. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പ്രൊട്ടക്ഷൻ ഫോഴ്സ് അംഗങ്ങളായ പിആർ അരുൺ, എംവി രജീഷ്, കെഎ അനീഷ, എംവി വിദ്യ എന്നിവരാണ് വാഹനം തടഞ്ഞ് ആനയെ കസ്റ്റഡിയിലെടുത്തത്.

Exit mobile version