‘ഞാന്‍ അങ്ങോട്ടു വരുന്നമ്മേ’, മരിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുന്‍പ് അമ്മയെ വിളിച്ച് സിദ്ധാര്‍ത്ഥ്; അവനെ അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണെന്ന് തറപ്പിച്ച് പറഞ്ഞ് മാതാപിതാക്കള്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. സിദ്ധാര്‍ത്ഥ് മരിച്ച 18ാം തിയതിയും വീട്ടിലേക്ക് വിളിച്ചിരുന്നു. ”ഞാന്‍ അങ്ങോട്ടു വരുന്നമ്മേ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ അമ്മയെ ഞാന്‍ കൊണ്ടുപോകാം.” ഇതായിരുന്നു വയനാട്ടില്‍ നിന്നും വിളിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് അമ്മയോട് പറഞ്ഞത്. ഈ കോള്‍ വെച്ചു കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് ഒരു സീനിയര്‍ വിദ്യാര്‍ഥി വിളിച്ചു പറഞ്ഞത് ”അവന്‍ പോയി” എന്ന്.

”അവന്‍ അങ്ങനെ ചെയ്യില്ല. ഞങ്ങളുടെ പൊന്നുമോനെ അവരെല്ലാം ചേര്‍ന്ന് അടിച്ചുകൊന്നു കെട്ടിത്തൂക്കിയതാണ്. അവന്‍ കൊല്ലപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചതാണ്. അവന്റെ സംസാരത്തില്‍ ഇങ്ങനെ ഒരു കടുംകൈ ചെയ്യാന്‍ പോകുന്നതിന്റെ ഒരു സൂചനയും ഇല്ലായിരുന്നു” -കണ്ണീരോടെ പറയുകയാണ് ബിവിഎസ്സി വിദ്യാര്‍ത്ഥിഖിയായിരുന്ന ജെഎസ് സിദ്ധാര്‍ഥിന്റെ മാതാപിതാക്കള്‍.

18ന് രാത്രി ഹോസ്റ്റല്‍ ഡോര്‍മിറ്ററിയിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാര്‍ത്ഥിന്റെ മൃതദേഹം കണ്ടെത്തിയത്. സഹപാഠികളുടെയും അധ്യാപകരുടെയും പോലീസിന്റെയും നാട്ടുകാരുടെയും എല്ലാം വാക്കുകളില്‍ നിന്നും ഇത് ഒരു കൊലപാതമാണെന്ന് വ്യക്തമായെന്ന് പറയുകയാണ് അച്ഛന്‍ ടി.ജയപ്രകാശും അമ്മ എം.ആര്‍.ഷീബയും ബന്ധുക്കളും.

also read- കാലാവധി തികയ്ക്കും, രാജി വയ്ക്കില്ല; ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ്

”കോളേജില്‍ ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ടു നടന്ന പരിപാടിയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം സിദ്ധാര്‍ഥ് നൃത്തം ചെയ്തതിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചിരുന്നു. നൂറോളം വിദ്യാര്‍ഥികള്‍ നോക്കിനില്‍ക്കെ വിവസ്ത്രനാക്കി അടിച്ചു. ബെല്‍റ്റ് കൊണ്ടു പലവട്ടം അടിച്ചു. 3 ദിവസം ഭക്ഷണമോ വെള്ളമോ നല്‍കാതെ പട്ടിണിക്കിട്ടു.”- സിദ്ധാര്‍ത്ഥിന്റെ അമ്മ ക്രൂരത വിവരിക്കുന്നതിങ്ങനെ.


കേസില്‍ 16 പേരാണ് പ്രതികള്‍. 12 പേര്‍ ഒളിവിലാണ്. ഒടുവിലായി പ്രതിപട്ടികയില്‍ ചേര്‍ന്ന ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Exit mobile version