ബിജെപി ഇതിന്റെ പേരിൽ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി; കർണാടകയുടെ 15ലക്ഷം സഹായധനം നിരസിച്ച് അജീഷിന്റെ കുടുംബം

മാനന്തവാടി: മാനന്തവാടിയിൽ കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ കുടുംബത്തിന് കർണാടക സർക്കാർ പ്രഖ്യാപിച്ചിരുന്ന ധനസഹായമായ 15 ലക്ഷം രൂപ നിരസിച്ച് കുടുംബം. അജീഷിന്റെ കുടുംബം ഈ തീരുമാനം രേഖാമൂലം കർണാടക സർക്കാരിനെ അറിയിക്കും. രാഹുൽ ഗാന്ധി എംപി അജീഷിന്റെ കുടുംബത്തെ സന്ദർശിച്ചതിനു പിന്നാലെ കർണാടക സർക്കാരുമായി സംസാരിച്ചിരുന്നു. ഇതോടെയാണ് കർണാടക സർക്കാർ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന 15 ലക്ഷം രൂപ അജീഷിന്റെ കുടുംബത്തിനും അനുവദിച്ചത്.

കർണാടക വനംവകുപ്പ് ബേലൂരിൽനിന്നു മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ബേലൂർ മഖ്‌ന എന്ന മോഴയാനയാണ് അജീഷിനെ ചവിട്ടിക്കൊന്നത്. എന്നാൽ കർണാടകയുടെ ഈ ധനസഹായ പ്രഖ്യാപനത്തിനെതിരെ കർണാടകയിലെ പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിരുന്നു.

രാഹുൽ ഗാന്ധിയെ പ്രീണിപ്പിക്കാനാണ് സഹായധനം നൽകുന്നതെന്നും കർണാടകയുടെ ആനയാണ് ആക്രമണം നടത്തിയതെന്ന് കേരളത്തിന്റെ വ്യാജ ആരോപണമാണ് എന്നൊക്കെയായിരുന്നു ബിജെപിയുടെ ആരോപണം. ഇതിൽ പ്രതിഷേധിച്ചാണ് അജീഷിന്റെ കുടുംബം സഹായധന വാഗ്ദാനം നിരസിച്ചത്.

ALSO READ- ഭാര്യ പിണങ്ങിപ്പോയ വിഷമത്തിൽ ജീവനൊടുക്കാൻ മദ്യത്തിൽ സയനൈഡ് കലർത്തിവെച്ചു; എടുത്തുകുടിച്ചത് സഹോദരനും സുഹൃത്തും; ഒരു മരണം

”ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എംപിക്കും കർണാടക സർക്കാരിനും നന്ദി. ഡാഡി നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒന്നും ഒരു പരിഹാരമല്ല. ഈ വേദനയ്ക്കിടയിൽ എല്ലാവരും ഒപ്പമുണ്ടാകുമെന്ന് കരുതി. പക്ഷേ കർണാടകയിലെ ബിജെപി ഇതിന്റെ പേരിൽ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. ഇതു മനുഷ്യത്വ രഹിതമായ നടപടിയായിപ്പോയി. ഈ സാഹചര്യത്തിൽ ഞങ്ങൾ ഈ പണം സ്‌നേഹപൂർവം നിരസിക്കുന്നു.” -അജീഷിന്റെ കുടുംബം കത്തിലൂടെ അറിയിച്ചു.

അതേസമയം, അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും അജീഷിന്റെ കുടുംബത്തിന് നിരവധി സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

Exit mobile version