‘വയനാട്ടിൽ ചില ളോഹ ഇട്ട ആളുകളാണ് പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശിച്ചത്’, പിന്നാലെയാണ് അക്രമമുണ്ടായതെന്ന് ബിജെപി നേതാവ്; പിന്നാലെ മലക്കംമറിയൽ

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതോടെ പ്രതിഷേധിച്ച ജനങ്ങൾ അക്രമാസക്തരായതിന് പിന്നിൽ ളോഹ ഇട്ട ചിലരാണെന്ന് ബിജെപി നേതാവ്. പരാമർശം വിവാദമായതോടെ ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെപി മധു താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് വിശദീകരിച്ച് രംഗത്തെത്തി. പുൽപ്പള്ളിയിലെ സംഘർഷത്തിൽ ഏകപക്ഷീയമായിട്ടാണ് കേസെടുക്കുന്നതെന്നും എന്നാൽ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

വാർത്താ സമ്മേളനത്തിലാണ് ‘സർവ്വകക്ഷി യോഗത്തിൽ തീരുമാനം പറയുന്ന അവസരത്തിൽ ചില ളോഹ ഇട്ട ആളുകളാണ്, വിടരുതെടാ പിടിക്കെടാ തല്ലെടാ എന്ന് പറഞ്ഞ് ആക്രോശം മുഴക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പ്രകോപിതരായത്. അതിന് ശേഷമാണ് സംഘർഷമുണ്ടായത്.’- എന്നാണ് മധു പറഞ്ഞത്. പിന്നാലെ സംഭവം വിവാദമായതോടെ പറഞ്ഞ വാക്കിൽ മലക്കം മറിഞ്ഞ്, അത്തരത്തിൽ ഒന്ന് താൻ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം തിരുത്തുകയായിരുന്നു.

കുപ്പിയും കല്ലും വലിച്ചെറിയുന്ന സ്ഥിതിവിശേഷത്തിലേക്ക് പോയത് ളോഹ ഇട്ടവരുടെ ആക്രോശത്തോടെയാണ്. അത്തരം പ്രകോപനപരമായ കാര്യങ്ങൾ പറയുന്നവരുടെ പേരിൽ കേസില്ല. ഏകപക്ഷീയമായിട്ട്, ഒരു കക്ഷിയെ മാത്രം ടാർഗറ്റ് ചെയ്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. ഇത് ബിജെപി അംഗീകരിക്കില്ല. പൊതുമുതൽ നശിപ്പിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിച്ച ശേഷം കേസെടുക്കണം. ആ സാഹചര്യം സൃഷ്ടിച്ചത് സർക്കാരാണ് എന്നും മധു പറഞ്ഞിരുന്നു.

ALSO READ- ‘ഞാനിപ്പോൾ ഹിന്ദി സിനിമകൾ കാണുന്നത് നിർത്തി; ഹിന്ദി സിനിമ 100 വർഷങ്ങൾ പിന്നിടുമ്പോഴും നിരാശ’: നസീറുദ്ദീൻ ഷാ

ഈ വാർത്താ സമ്മേളനം വിവാദമായതോടെയാണ് ‘ളോഹ ഇട്ട ആളുകളാണ് കലാപാഹ്വാനം ചെയ്തത് എന്ന് താൻ പറഞ്ഞിട്ടില്ലെന്ന്’ അദ്ദേഹം വിശദീകരിച്ചത്. പുൽപ്പള്ളിയിൽ ഉണ്ടായത് ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധമാണ്. ഇതിന് കാരണക്കാർ സംസ്ഥാന സർക്കാരാണ്. മന്ത്രിതല സമിതി വന്നതുകൊണ്ട് കാര്യമില്ല, സംഘത്തെ തടയും. ചർച്ചകൾക്ക് പ്രസക്തിയില്ല. മുഖ്യമന്ത്രി വയനാട്ടിൽ എത്തണമെന്നും മധു ആവശ്യപ്പെട്ടു.

Exit mobile version