‘ മണല്‍ ഖനനം നിര്‍ത്തൂ.. ആലപ്പാടിനെ രക്ഷിക്കൂ’ ;എന്താണ് ആലപ്പാട് സംഭവിച്ച് കൊണ്ടിരിക്കുന്നത്!

. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയില്‍ ഏറെ നേര്‍ത്തുപോയിരിക്കുന്നു കൊല്ലം ജില്ലയിലെ ഈ തീരദേശ പഞ്ചായത്ത്.

ആലപ്പാട്; കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമം ഓരോ ദിവസവും കടല്‍ വിഴുങ്ങുകയാണ്. അന്‍പതുവര്‍ഷത്തോളമായി നടക്കുന്ന നിരന്തര ധാതുമണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക ദുരന്തമാണ് ജനതയും ഗ്രാമവും നേരിടുന്നത്. പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയ്ക്കുമിടയില്‍ ഏറെ നേര്‍ത്തുപോയിരിക്കുന്നു കൊല്ലം ജില്ലയിലെ ഈ തീരദേശ പഞ്ചായത്ത്.

അയ്യായിരത്തോളം കുടുംബങ്ങള്‍ പ്രദേശം വിട്ടുപോയി. കാര്‍ഷികസമൃദ്ധിയും മത്സ്യസമ്പത്തും പഴങ്കഥയായ ആലപ്പാട് ഗ്രാമം അതിജീവനത്തിനായുള്ള അന്തിമസമരത്തിലാണ്. നിയമസഭയുടെ പരിസ്ഥിതി സമിതിയടക്കം ചൂണ്ടിക്കാട്ടിയിട്ടും നിസ്സഹായരായ ജനതയുടെ വിലാപം ആരും കേട്ടമട്ടില്ല. ഉണരുമ്പോള്‍ കിടപ്പാടം അവശേഷിക്കുമോ എന്ന ഭീതിയില്‍ ഗ്രാമവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. ശുദ്ധജലത്തിന് സ്വയംപര്യാപ്തമായിരുന്നു ഇവിടം. ഇപ്പോള്‍ ഒരു തുള്ളി ശുദ്ധജലം കിട്ടാനില്ല.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട് പഞ്ചായത്ത് കടലിനും ടിഎസ് കനാലിനും മധ്യേ അരഞ്ഞാണം പോലെ കിടക്കുന്ന ഭൂപ്രദേശമാണ്. വിസ്തൃതി, 1955ലെ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. മൂന്നരക്കിലോമീറ്റര്‍ വീതിയുണ്ടായിരുന്ന ഖനനപ്രദേശമായ വെള്ളനാതുരുത്തില്‍ ഇപ്പോള്‍ കടലും കായലും ഒന്നിക്കാന്‍ ഇരുപതുമീറ്റര്‍ അകലം മാത്രമാണ് അവശേഷിക്കുന്നത്.

ഇരുപതിനായിരം ഏക്കറോളം ഭൂമി കടലിലായി. 6500 കുടുംബങ്ങളാണ് ഇവിടെ അവശേഷിക്കുന്നത്. വെള്ളനാതുരുത്ത് വാര്‍ഡിലെ 82 ഏക്കറിലാണ് ഇപ്പോള്‍ ഐആര്‍ഇ ഖനനം നടത്തുന്നത്. മറ്റ് വാര്‍ഡുകളിലും ഐആര്‍ഇ സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്.

അതേസമയം, സുനാമി ഏറ്റവുമധികം ബാധിച്ചത് ഈ തീരത്തെയായിരുന്നു. കഴിഞ്ഞ കേരളപ്പിറവിദിനത്തില്‍ ഗ്രാമത്തിന്റെയും ജനതയുടെയും നിലനില്‍പ്പിനായി ജനകീയസമിതി രൂപവത്കരിച്ച് ചെറിയഴീക്കലില്‍ സത്യാഗ്രഹം ആരംഭിച്ചു. ‘സേവ് ആലപ്പാട്, സ്റ്റോപ്പ് മൈനിങ്’ എന്ന മുദ്രാവാക്യമുയര്‍ത്തി ആരംഭിച്ച സമരം 71 ദിവസം പിന്നിട്ടു. ഖനനം തുടര്‍ന്നാല്‍ ദേശീയ ജലപാത ഇല്ലാതാവുകയും ഓണാട്ടുകരമുതല്‍ അപ്പര്‍കുട്ടനാട് വരെയുള്ള കാര്‍ഷിക, ജനവാസ മേഖലയിലേക്ക് കടല്‍വെള്ളം ഇരച്ചുകയറുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു.

Exit mobile version