കളമശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: പത്ത് പേര്‍ ആശുപത്രിയില്‍

കൊച്ചി: കളമശേരിയില്‍ കുഴിമന്തി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അസ്വാസ്ഥ്യമുണ്ടായവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛര്‍ദ്ദിയുമാണ് അനുഭവപ്പെട്ടത്. പത്തുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരിയിലെ പാതിരാ കോഴി എന്ന ഹോട്ടലില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ചതിന് ശേഷമാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് എന്നാണ് ചികിത്സയിലുള്ളവര്‍ പറയുന്നത്.

ഇവരുടെ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പാതിരാ കോഴിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് കൂട്ടത്തോടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ച് അധികൃതര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version