‘മര്‍ദ്ദിക്കുന്നത് വൃത്തിയില്ലെന്ന് പറഞ്ഞ്, അടിയേറ്റ് നിലത്ത് വീണാല്‍ ചവിട്ടും’; ആറര വര്‍ഷമായി കണ്ണില്ലാത്ത ക്രൂരതയ്ക്കിരയായി ഏലിയാമ്മ

കൊല്ലം: തേവലക്കരയില്‍ വയോധികയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 80 കാരിയായ ഏലിയാമ്മയെയാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ് മര്‍ദ്ദിച്ചത്. ചവറയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് വയോധികയെ മര്‍ദ്ദിച്ചത്.

ആറര വര്‍ഷമായി മരുമകള്‍ മര്‍ദ്ദനം തുടരുകയാണെന്ന് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. വീട്ടില്‍ പൂട്ടിയിടുമെന്നും മകന്‍ ജെയ്‌സിനേയും മര്‍ദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മര്‍ദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മക്കള്‍ രണ്ടു പേരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണെന്നും ഏലിയാമ്മ വര്‍ഗീസ് പറഞ്ഞു.

ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വീടിനകത്ത് മക്കളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇതിന് പിന്നാലെ ഇന്നലെ വൈകീട്ടും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വര്‍ഗീസ് പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version