80 കാരിയെ മരുമകള്‍ മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലം തേവലക്കരയില്‍ 80 കാരിയായ ഭര്‍തൃമാതാവിനെ സ്‌കൂള്‍ അധ്യാപികയായ മരുമകള്‍ ഉപദ്രവിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പോലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.

ചവറയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് മരുമകള്‍ മഞ്ജുമോള്‍ തോമസ് ആണ് അമ്മായിയമ്മയെ ഉപദ്രവിച്ചത്. മര്‍ദ്ദനത്തില്‍ ഏലിയാമ്മ വര്‍ഗീസിന്റെ കൈക്കാലുകള്‍ക്ക് മുറിവേറ്റിട്ടുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചും അല്ലാതെയും മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചെറിയ കുട്ടികളുടെ മുന്നിലാണ് ഇവര്‍ അമ്മയെ മര്‍ദ്ദിച്ചത്. ആറര വര്‍ഷമായി മരുമകള്‍ മര്‍ദ്ദനം തുടരുകയാണെന്നാണ് ഏലിയാമ്മ പറയുന്നു. വൃത്തിയില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. വീട്ടില്‍ പൂട്ടിയിടുമെന്നും മകന്‍ ജെയ്‌സിനേയും മര്‍ദ്ദിക്കുമെന്നും ഏലിയാമ്മ പറയുന്നു. മര്‍ദ്ദനമേറ്റ് നിലത്ത് വീണാലും ചവിട്ടും. മഞ്ജു മോളിന്റെ മക്കള്‍ രണ്ടും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി.

ഒരു വര്‍ഷം മുമ്പ് നടന്ന മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. വീടിനകത്ത് കുഞ്ഞുങ്ങളുടെ മുന്നില്‍ വച്ചായിരുന്നു മര്‍ദ്ദനം. ഇതിന് പിന്നാലെ ഇന്നലെയും ആക്രമണമുണ്ടായി. മുടിക്ക് കുത്തിപ്പിടിച്ച് മുഖത്ത് ഇടിച്ചെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയെന്നും കമ്പി കൊണ്ടുള്ള മര്‍ദ്ദനത്തില്‍ കൈയ്ക്ക് പൊട്ടലുണ്ടായെന്നുമാണ് പരാതി. പഞ്ചായത്ത് അംഗത്തിന്റെ സഹായത്തോടെയാണ് 80 വയസുകാരി ഏലിയാമ്മ വര്‍ഗീസ് പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version