ഹൃദ്രോഗിയുടെ കുടുംബം കഴിയുന്നത് കുടിലില്‍: അയല്‍വാസികളായ എട്ടു മരുമക്കള്‍ ഒരുമിച്ചുനിന്നു; ഒരുങ്ങിയത് 11 ലക്ഷത്തിന്റെ വീട്

തൃശ്ശൂര്‍: തൊട്ടടുത്ത വീടുകളിലെ എട്ട് മരുമക്കള്‍ ഒരുമിച്ചുനിന്നപ്പോള്‍ അയല്‍വാസിയായ ഹൃദ്രോഗിയുടെ കുടുംബത്തിന് സ്വന്തം വീടായി. ചാമക്കാലയിലാണ് സൗഹൃദത്തിന്റെ നല്ല കാഴ്ച.

മരുമകളുമാര്‍ ഇടയ്ക്കിടെ കുശലം പറയുന്നതിനിടെ ഒരു കാര്യം പങ്കിട്ടു. നാട്ടില്‍ എല്ലാവരും നല്ല വീടുകളില്‍ കഴിയുമ്പോള്‍ ഹൃദ്രോഗിയായ ഹമീദും കുടുംബവും താമസിക്കുന്നത് കുടിലിലാണ്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടിലാണ്. എന്തെങ്കിലും ചെയ്യണം. അങ്ങനെ ഹമീദിനും കുടുംബത്തിനും നല്ലൊരു വീടൊരുക്കാന്‍ സംഘം തീരുമാനിച്ചു.

ഡോ. റഹീനാ അന്‍വര്‍, ഹബീലാ ഫൈസല്‍, ഷിബി സലിം, ഫാത്തിമാ ഫൈസല്‍, ഷാഹിദാ സഗീര്‍, അന്‍ഷിതാ ഇക്ബാല്‍, ഷഹീദാ ഫൈസല്‍, ഷീജാ ഷാഫി എന്നിവരാണ് ചെന്ത്രാപ്പിന്നി ചാമക്കാലയില്‍ തൊട്ടടുത്ത വീടുകളിലേക്ക് വിവാഹിതരായി എത്തിയ മരുമക്കള്‍. കൂട്ടായ്മയിലെ ഡോ. റഹീന അന്‍വര്‍ വലപ്പാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറാണ്. മറ്റുള്ളവര്‍ വീട്ടമ്മമാരാണ്.

ഹമീദിന്റെ പെണ്‍മക്കള്‍ ഇവരുമായി നല്ല സൗഹൃദത്തിലുമാണ്. അങ്ങനെ ഹമീദിനും കുടുംബത്തിനും നല്ലൊരു വീടൊരുക്കാന്‍ സംഘം തീരുമാനിച്ചു. ഹമീദിന് സ്വന്തമായി നാലുസെന്റ് സ്ഥലമുണ്ട്. അവിടത്തെ കുടില്‍ പൊളിച്ചു. സംഘാംഗങ്ങള്‍ കൈയിലുണ്ടായിരുന്ന പണം കൊണ്ട് പുതിയ വീടിന്റെ നിര്‍മാണം തുടങ്ങി. നല്ല ഉദ്യമം അറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും സഹായിച്ചു.

ഒരു ദിവസം പോലും പണിമുടങ്ങാതെ നാലു മാസത്തിനുള്ളില്‍ 11 ലക്ഷം രൂപ ചെലവിട്ട് 650 ചതുരശ്രയടിയുള്ള വീട് നിര്‍മ്മിച്ച് ഹമീദിന്റെ കുടുംബത്തിന് കൈമാറി. സകല സൗകര്യങ്ങളോടുംകൂടിയാണ് ഒരുക്കിയത്. ഈ വീട്ടില്‍ കുടുംബം താമസവും തുടങ്ങി.

Exit mobile version