മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി, അച്ഛൻ ജീവനൊടുക്കിയതെന്ന് സൂചന; നടക്കാനിറങ്ങിയ അച്ഛനേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

കോട്ടയം: കോട്ടയം മീനടത്ത് നടക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ അച്ഛനേയും മകനേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുതുവയൽ വെട്ടുളത്തിൽ ബിനു (49), മകൻ ശ്രീഹരി (9) എന്നിവരേയാണ് വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ നടക്കാനിറങ്ങിയ ഇരുവരും തിരിച്ചു വരേണ്ട സമയമായിട്ടും കാണാതായതോടെയാണ് വീട്ടുകാർ തിരഞ്ഞത്. തുടർന്നാണ് ഇരുവരേയും വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കെട്ടിതൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ.

പാമ്പാടി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മരിച്ച ബിനു ഭാര്യയ്ക്ക് എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മകനെ നന്നായി നോക്കാൻ കഴിഞ്ഞില്ലെന്നും മകളെ സംരക്ഷിക്കണമെന്നും സൂചിപ്പിച്ചാണ് കുറിപ്പെന്ന് പോലീസ് അറിയിച്ചു.

ALSO READ- ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേയ്ക്ക് അയച്ചത് പ്രത്യേക അജണ്ടയോടെ: ലക്ഷ്യം കാവിവല്‍ക്കരണം; വിമര്‍ശിച്ച് മല്ലിക സാരഭായ്

സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ വിറകുപുരയിൽ വെച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ മകനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 04712552056)

Exit mobile version