മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, അരിതേടിയിറങ്ങി ഒടുവില്‍ ബീന്‍സും പയറും തിന്ന് മടക്കം

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയെ വീണ്ടും വിറപ്പിച്ച് കാട്ടാന പടയപ്പ. ഗ്രഹാംസ് ലാന്‍ഡ് എസ്റ്റേറ്റിലാണ് പടയപ്പ എത്തിയത്. ഒരു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച പടയപ്പ തൊഴിലാളികള്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടിലേക്ക് മടങ്ങിയത്.

പുലര്‍ച്ചെ നാലോടെയാണ് പടയപ്പ ജനവാസമേഖലയിലിറങ്ങിയത്. ലയങ്ങളോട് ചേര്‍ന്ന് തൊഴിലാളികള്‍ നട്ടു വളര്‍ത്തിയിരുന്ന പച്ചക്കറി കൃഷി നശിപ്പിച്ചു. ബീന്‍സും പയറും മറ്റു പച്ചക്കറികളും തിന്നു. എന്നാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നും പടയപ്പ വരുത്തിയിട്ടില്ല.

also read: ഭാഗ്യദേവത കടാക്ഷിച്ചു, ചവറ്റുകൊട്ടയില്‍ കളഞ്ഞ ടിക്കറ്റിന് ഒന്നാം സമ്മാനം!

അരി തേടിയാണ് പടയപ്പ സാധാരണ ഇവിടങ്ങളില്‍ എത്താറുള്ളത്. ഇത്തവണ അരി കിട്ടാതായതോടെയാണ് പച്ചക്കറി തിന്ന് മടങ്ങിയത്. മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ ഇറങ്ങിയിരുന്നു. നാട്ടുകാര്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ക്കുനേരെ കാട്ടാന തിരിഞ്ഞു.

ശബ്ദം ഉണ്ടാക്കിയും കല്ലെറിഞ്ഞുമാണ് കുറച്ചുപേര്‍ പടയപ്പയെ പ്രകോപിപ്പിച്ചത്. കാട്ടാനയെ പ്രകോപിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാട്ടുകാരുടെ പ്രകോപനത്തെതുടര്‍ന്ന് ഏറെ നേരം എസ്റ്റേറ്റില്‍ നിലയുറപ്പിച്ചശേഷമാണ് പടയപ്പ തിരിച്ചു കാടുകയറി പോയത്.

Exit mobile version