ഐഎഎസ് തലത്തില്‍ അഴിച്ചുപണി: ദിവ്യ എസ് അയ്യര്‍ വിഴിഞ്ഞം പോര്‍ട്ട് എംഡി; സ്‌നേഹില്‍ കുമാര്‍ കോഴിക്കോട് കലക്ടര്‍; വിആര്‍ വിനോദ് മലപ്പുറം കലക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിലെ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാരെയാണ് മാറ്റിയത്.

പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പല്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് എംഡിയെ മാറ്റുന്നത്. അദീല അബ്ദുല്ലക്ക് പകരമാണ് നിയമനം. കൂടുതല്‍ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം.

ആലപ്പുഴ ജില്ല കലക്ടറായിരുന്ന ഹരിത വി.കുമാറിനെ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി.സാമുവല്‍ ആലപ്പുഴ കലക്ടറാകും. സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എ.ഷിബു പത്തനംതിട്ട ജില്ലാ കലക്ടറാകും.

മലപ്പുറം കലക്ടര്‍ വിആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരുന്ന വിആര്‍ വിനോദിനാണ് പകരം നിയമനം. കൊല്ലം കലക്ടറായിരുന്ന അഫ്സാന പര്‍വീണിനാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ചുമതല. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറായിരുന്ന ദേവി ദാസാണ് പുതിയ കൊല്ലം കലക്ടര്‍. പ്രവേശന പരീക്ഷാ കമ്മിഷണറായിരുന്ന അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായിട്ടുള്ള സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കോഴിക്കോട് കലക്ടറായും നിയമിച്ചിട്ടുണ്ട്.

Exit mobile version