പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു, പുറത്ത് പറഞ്ഞാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിയും! യുവാവിനെ പൊക്കി പോലീസ്

ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

പത്തനംതിട്ട: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെയാണ് എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തു നിന്ന് പിടികൂടിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പതിനാറുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അടൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ചും, തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി.

പീഡനവിവരം പുറത്തു പറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. അതേസമയം, പീഡനവിവരം പെണ്‍കുട്ടി അമ്മയെ അറിയിച്ചു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

വൈദ്യപരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ അനന്തു കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

കഴിഞ്ഞ വര്‍ഷം പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ് അനന്തു. കൂടാതെ പണ്ട് ഇതേ പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയതിന് ഇയാള്‍ക്കെതിരെ പന്തളം സ്റ്റേഷനില്‍ പോക്സോ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version