നിപ സംശയം: മരിച്ച രണ്ടുപേരും തമ്മില്‍ അടുത്ത സമ്പര്‍ക്കം; ആരോഗ്യമന്ത്രി കോഴിക്കോടെത്തി

കോഴിക്കോട്: നിപ ബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ഇരുവരും ഒരേ ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ നേരത്തെയും സമ്പര്‍ക്കമുണ്ടായിരുന്നുവെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി പറഞ്ഞു. നിപ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി. കളക്ടറേറ്റിലാണ് ഉന്നത തല യോഗം.

പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു.
മരിച്ചവരില്‍ ഒരാളുടേയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടേയും സ്രവമാണ് പരിശോധനയ്ക്കായി എടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പൂനെയില്‍ നിന്നുള്ള ഫലം വൈകിട്ടോടെ ലഭിക്കും. ഇതിനിടെ ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 30ന് പനി ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരം. മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍. സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതിനിടെ മരിച്ച രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈന്‍ ചെയ്തു.

ഇതിനിടെ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി തുടങ്ങി. ഓഗസ്റ്റ് 30ന് ആദ്യ രോഗി മരിക്കുന്നത് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വച്ചായിരുന്നു. രണ്ടാമത്തെ രോഗിയുടെ മരണം കോഴിക്കോട് മിംസിലുമായിരുന്നു. അതിനാല്‍ സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനാണ് അധികൃതരുടെ നീക്കം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരും. ഡിഎംഒയാണ് അടിയന്തിര യോഗം വിളിച്ചത്.

നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനിബാധ ശ്വാസകോശത്തെ ബാധിക്കുന്നതായി കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡയറക്ടര്‍ ഡോ അനൂപ് റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. രോഗികള്‍ക്ക് ചുമയും ശ്വാസ തടസ്സവുമുണ്ടാകുന്നത് വ്യാപന സാധ്യത കൂട്ടുന്നുവെന്നും ഡോ അനൂപ് ചൂണ്ടിക്കാണിക്കുന്നു.

Exit mobile version