ദമ്പതികള്‍ ആഡംബര ഹോട്ടലിലെ മുറിയില്‍ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍, ജീവനൊടുക്കിയത് ഏകമകളുടെ വിവാഹച്ചടങ്ങ് നടത്തിയ അതേ ഹോട്ടലില്‍, നടുക്കം

death

തിരുവനന്തപുരം: ആഡംബര ഹോട്ടലില്‍ ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. പടിഞ്ഞാറേക്കോട്ടയില്‍ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതന്‍ (71), ഭാര്യ സുനില (70) എന്നിവരാണു മരിച്ചത്.

മുറിയില്‍ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയിലാണ് ദമ്പതികളെ കണ്ടെത്തിയത്. പത്തു ദിവസമായി ഇരുവരും ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ 26നു മകള്‍ക്കൊപ്പം എത്തിയാണു ഇരുവരും ഇവിടെ മുറിയെടുത്തത്. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞായിരുന്നു ഹോട്ടലില്‍ താമസം മാറിയത്.

കഴിഞ്ഞ ദിവസം രാവിലെ വരെ ഇരുവരും മുറിയിലേക്ക് ഭക്ഷണം വരുത്തി കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞു ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാനെത്തിയപ്പോള്‍ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതില്‍ തുറന്നപ്പോഴാണ്, വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ ഏകമകള്‍ ഉത്തരയുടെ വിവാഹച്ചടങ്ങ് കഴിഞ്ഞ ജനുവരിയില്‍ ഇതേ ഹോട്ടലില്‍ വെച്ചായിരുന്നു നടന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. മലയിന്‍കീഴ് കരിപ്പുര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയിലാണ് ആ വീടു വിറ്റത്.

നല്ല നഷ്ടം സഹിച്ചായിരുന്നു വീട് വിറ്റത്. ഇതിന് പിന്നാലെ കഴക്കൂട്ടത്തും പിടിപി നഗറില്‍ വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങിയിരുന്നു. മസ്‌കത്തില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ പ്രവാസ ജീവിതം മതിയാക്കിയ ശേഷം ചെന്നൈയില്‍ സ്‌പെയര്‍ പാര്‍ട്സ് വ്യാപാരം നടത്തിയിരുന്നു.

വലിയ ആസ്തിയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മകള്‍ ഉത്തര സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ്. ഗിരീഷാണു ഭര്‍ത്താവ്.

Exit mobile version