1000 രൂപക്ക് വേണ്ടി 15കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി, ക്രൂരമര്‍ദനം, നാല് പേര്‍ പിടിയില്‍

കൊച്ചി: എറണാകുളത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. 1000 രൂപക്ക് വേണ്ടിയായിരുന്നു പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. പനങ്ങാട് കുമ്പളം സ്വദേശിയായ 15 കാരനെയാണ് തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ കുമ്പളം ചിറ്റേഴത്ത് വിട്ടില്‍ ആദിത്യന്‍ (19), നെട്ടൂര്‍ പള്ളിക്ക് പുറക് വശം പുത്തന്‍വേലി വീട്ടില്‍ ആശിര്‍വാദ് (19), നെട്ടൂര്‍ പുറക്കേലി റോഡില്‍ തൈക്കൂട്ടത്തില്‍ വീട്ടില്‍ ആഷ്‌ലി ആന്റണി (18), നെട്ടൂര്‍ മാര്‍ക്കറ്റിന് പുറക് വശം ഇല്ലിത്തറ വീട്ടില്‍ ആദിത്യന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.

also read: ദേശീയ പുരസ്‌കാരം; മലയാളത്തിന് ലഭിച്ച 8 അവാര്‍ഡുകള്‍ ഇങ്ങനെ

അതേസമയം, ഈ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. 15 കാരനെ വീട്ടില്‍ നിന്നു വിളിച്ചു കൊണ്ട് പോയി കൂമ്പളം റെയില്‍വേ ഗേറ്റ്, നെട്ടൂര്‍ ശിവക്ഷേത്രത്തിന് പുറകുവശം എന്നിവിടങ്ങളില്‍ വെച്ചാണ് പ്രതികള്‍ മര്‍ദിച്ചത്.

1000 രൂപ നല്‍കിയില്ലയെങ്കില്‍ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ 15 കാരനെ വടി കൊണ്ട് മൃഗീയമായി അടിച്ചതായി പൊലീസ് പറയുന്നു. പിടിയിലായ കുമ്പളം സ്വദേശി ആദിത്യന്‍ നരഹത്യാശ്രമം, മോഷണം ,പോക്‌സോ കാപ്പ കേസുകളില്‍ പ്രതിയും ആശിര്‍വാദ് നരഹത്യാ ശ്രമ കേസിലും മോഷണ കേസുകളിലും ആഷ്‌ലിന്‍ നിരവധി മോഷണക്കേസുകളിലും പ്രതികളാണ്.

Exit mobile version