തുവ്വൂരില്‍ വീട്ടുവളപ്പില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍: വീട്ടുടമയും അച്ഛനും സഹോദരങ്ങളും കസ്റ്റഡിയില്‍; മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

കരുവാരക്കുണ്ട്: തുവ്വൂരില്‍ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പകല്‍വീടിനു തൊട്ടുള്ള വീട്ടുവളപ്പില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുവ്വൂര്‍ പള്ളിപ്പറമ്പ് സ്വദേശി മനോജിന്റെ ഭാര്യ സുജിത(35)യുടെ മൃതദേഹമാണ് ഇതെന്നാണ് സംശയം. ഈ മാസം 11 മുതല്‍ സുജിതയെ കാണാതായിരുന്നു. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സുജിത. മൃതദേഹം ഇതുവരെയും പുറത്തെടുത്തിട്ടില്ല.

സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീടിന്റെ ഉടമ വിഷ്ണു, വിഷ്ണുവിന്റെ അച്ഛന്‍ മുത്തു എന്ന കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവിന്റെ വീടിന് സമീപമാണ് മൃതദേഹം കുഴിച്ചുമൂടിയിരുന്നത്. യുവതിയുടെ ആഭരണങ്ങള്‍ കവരുകയായിരുന്നു ലക്ഷ്യമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവ ദിവസം ചികിത്സയ്ക്കായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു സുജിത വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കാണാതാകുകയായിരുന്നു. സുജിതയുടെ തിരോധാനത്തില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീടിന്റെ സമീപത്തുനിന്ന് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.

പഞ്ചായത്തിന്റെ പരിസരത്ത് വെച്ച് സുജിതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംശയം തോന്നിയതോടെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയത്. മെറ്റലും മറ്റും കൂട്ടിയിട്ടിരുന്നിടത്ത് മണ്ണ് ഇളകികിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാരുടെ അടക്കം സഹായത്തോടെ മണ്ണ് മാറ്റി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്.

Exit mobile version