തിരുവനന്തപുരത്ത് അമ്മയെ കാലില്‍ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍

തിരുവനന്തപുരം: അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി മകന്‍. തിരുവനന്തപുരം വെള്ളറടയിലാണ് ദാരുണ സംഭവം. വെള്ളറട സ്വദേശിനിയായ അറുപത് വയസുള്ള നളിനിയെയാണ് മകന്‍ കൊലപ്പെടുത്തിയത്. മകന്‍ മോസസിനെ പോലീസ് പിടികൂടി. ലഹരിയുടെ സ്വാധീനമാണ് അതിക്രൂര കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇന്ന് പുലര്‍ച്ചെയാണ് മോസസ് അമ്മയെ കത്തിച്ച് കൊന്നത്. വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്ററോളം അകലെ താമസിക്കുന്ന ഇളയമകന്‍ ഭക്ഷണം നല്‍കാനായി രാവിലെ എത്തിയപ്പോഴാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. മൃതദേഹം ഏതാണ്ട് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഒരു കാലില്‍ തുണികൊണ്ട് കെട്ടിയിരുന്നു. മൃതദേഹത്തിന് മുകളില്‍ കരിങ്കല്ല് വച്ചിരുന്നു.

ഓടി രക്ഷപ്പെടാതിരിക്കാനായി കാലില്‍ കെട്ടിയിടുകയും ശരീരത്തില്‍ കല്ലെടുത്ത് വയ്ക്കുകയും ചെയ്ത ശേഷം തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലയ്ക്ക് ശേഷം വീട്ടില്‍ തന്നെയുണ്ടായിരുന്ന മോസസിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. വെള്ളറട പോലീസെത്തി പിടികൂടി.

മോസസ് നേരത്തെ സ്വന്തം മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. ഭാര്യയും മകളും ഉപേക്ഷിച്ച് പോയതോടെയാണ് അമ്മയോടൊപ്പം താമസമായത്. കുറ്റവാസനയ്ക്ക് പുറമെ ലഹരി മരുന്നുകളുടെ ഉപയോഗവും ഉള്ളതായാണ് പോലീസ് പറയുന്നത്. അതുതന്നെയാവും കൊലയ്ക്ക് കാരണമെന്നും സംശയിക്കുന്നു.

Exit mobile version