കട്ടപ്പനയിലെ ഇരട്ടക്കൊല: വിജയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി,കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു; വീടിന്റെ തറ പൊളിച്ച് പരിശോധന

ഇടുക്കി: കട്ടപ്പനയില്‍ നവജാത ശിശുവിനെയും മുത്തച്ഛന്‍ വിജയനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വീടിന്റെ തറ കുഴിച്ച് പരിശോധിയ്ക്കും.വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളാണ്. നിതീഷ്, വിജയന്റെ ഭാര്യ സുമ, മകന്‍ വിഷ്ണു എന്നിവരാണ് പ്രതികള്‍. നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ നിതീഷ്, വിജയന്‍ മകന്‍ വിഷ്ണു എന്നിവരും പ്രതികളാണ്.

വിജയനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ തൊഴുത്തില്‍ കുഴിച്ചിട്ടു. കയ്യിലിരുന്ന കുഞ്ഞിനെ വിജയന്‍ കാലില്‍ പിടിച്ചു നല്‍കിയപ്പോള്‍ നിതീഷ് മൂക്കും വായും തുണി കൊണ്ട് മൂടി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേടാണ് കൊലയ്ക്ക് പിന്നിലെന്ന് എഫ്ഐആറില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്

വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കട്ടപ്പന കക്കാട്ട് കടയിലെ വീടിന്റെ തറ കുഴിച്ചുള്ള പരിശോധനയും ഇന്നുണ്ടാകും. പ്രധാന പ്രതിയായ നിധീഷിനെ ഇന്നലെ രാത്രിയില്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. കുഞ്ഞിനെയും പിതാവ് വിജയനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് നിതീഷ് കുറ്റസമ്മതം നടത്തുകയായിരുന്നു. കേസില്‍ വിഷ്ണുവിനും പങ്കുണ്ടെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

Exit mobile version