വടകരയില്‍ മൃതദേഹ അവശിഷ്ടം കണ്ടെത്തിയ സംഭവം: മരിച്ചത് കൊയിലാണ്ടി സ്വദേശിയെന്ന് സൂചന

കോഴിക്കോട്: വടകര കുഞ്ഞിപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹ അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാച്ചും ലഭിച്ചിരുന്നു. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ മൃതദേഹാവാശിഷ്ടങ്ങള്‍ കണ്ടത്. ഒരു വര്‍ഷത്തിലധികമായി അടഞ്ഞു കിടക്കുന്ന കടമുറിയിലാണ് മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടത്. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലാണ് ആദ്യം തലയോട്ടി കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് മറ്റ് ശരീരവാശിഷ്ടങ്ങളും കണ്ടത്.
ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ദേശീയ പാത നിര്‍മ്മാണത്തിനായിഒരു വര്‍ഷം മുമ്പ് ഏറ്റെടുത്ത കെട്ടിടമാണിത്. മുന്‍വശത്തെ ഷട്ടര്‍ അടച്ചതാണെങ്കിലും മുറിയിലേക്ക് കടക്കാന്‍ മറ്റ് വഴികളുണ്ട്. ചോമ്പാല പോലീസ്, ഡോഗ് സ്‌കോഡും ഫോറന്‍സിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധന നടത്തി.

Exit mobile version