വാരപ്പെട്ടിയിലെ കെഎസ്ഇബിയുടെ വാഴവെട്ട്; കർഷകന് 3.5 ലക്ഷം നഷ്ടപരിഹാരം നൽകി; എംഎൽഎ നേരിട്ടെത്തി പണം കൈമാറി

കോതമംഗലം: ഏറെ വിവാദമായ വാരപ്പെട്ടിയിലെ വാഴത്തോട്ടം കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ തോമസിന് സർക്കാർ നഷ്ടപരിഹാരം നൽകി. ആന്റണി ജോൺ എംഎൽഎ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കർഷകന് കൈമാറിയത്. അതേസമയം, നഷ്ടപരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു തോമസിന്റെ പ്രതികരണം.

ഈ കർഷകദിനത്തിൽ സാധാരണ കർഷകന് ലഭിക്കുന്ന അംഗീകാരമായാണ് ഇക്കാര്യത്തെ കാണുന്നത് എന്ന് തോമസിന്റെ മകൻ അനീഷും പറഞ്ഞു. ഇപ്പോൾ ശരിതെറ്റുകൾ ചർച്ചചെയ്യേണ്ട സാഹചര്യമല്ലെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതെന്നും ആന്റണി ജോൺ വ്യക്തമാക്കി.

വാഴ വെട്ടി നശിപ്പിച്ച സംഭവത്തിന് മുന്നോടിയായി അപകട സാധ്യതയുണ്ടെന്ന് കർഷകനെ മുൻകൂട്ടി അറിയിക്കുന്നതിൽ വീഴ്ചപറ്റി. വലിയ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അർഹമായ സാമ്പത്തിക സഹായം അദ്ദേഹത്തിനു നൽകാനും അത് കെഎസ്ഇബി തന്നെ നൽകണമെന്നുമുള്ള നിർദ്ദേശം ഉയർന്നുവരികയായിരുന്നു എന്നും എംഎൽഎ പറഞ്ഞു.

ALSO READ- പ്രണയം നിരസിച്ചതില്‍ പക, ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മടങ്ങവെ 12കാരിയെ കുത്തിക്കൊലപ്പെടുത്തി 20കാരന്‍, അറസ്റ്റ്

കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപത്ത് കാവുംപുറത്ത് തോമസിന്റെ അരയേക്കറിലെ വാഴകളിലെ വാഴയില ലൈനിൽ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതർ വെട്ടിനശിപ്പിച്ചത്. 220 കെവി ലൈനിന് താഴെ കൃഷിചെയ്തിരുന്ന ഒൻപത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാർ വെട്ടിനശിപ്പിച്ചത്.

ഓണത്തിനുള്ള വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാർത്ത പുറത്തുവന്നതോടെയാണ് സർക്കാർ ഇടപെടലുണ്ടായത്.

Exit mobile version