സിദ്ദിഖിന്റെ വീട്ടിലെത്തി ദു:ഖത്തില്‍ പങ്കുചേര്‍ന്ന് സൂര്യ: ബന്ധുക്കള്‍ക്കൊപ്പം സമയം ചെലവിട്ട് ആശ്വസിപ്പിച്ച് മടക്കം

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് തമിഴ്‌നടന്‍ സൂര്യ. കൊച്ചി കാക്കനാടുള്ള സിദ്ദിഖിന്റെ വീട്ടിലെത്തിയാണ് താരം അനുശോചനം അറിയിച്ചത്. കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിച്ചാണ് സൂര്യ മടങ്ങിയത്. നിര്‍മാതാവ് രാജശേഖറും താരത്തിനൊപ്പമുണ്ടായിരുന്നു.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഫ്രണ്ട്സിന്റെ തമിഴ് റീമേക്ക് ഒരുക്കിയതും സിദ്ദിഖ് ആയിരുന്നു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴില്‍ അവതരിപ്പിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായി. സൂര്യയുടെയും വിജയിന്റെയും കരിയറില്‍ ഫ്രണ്ട്സ് ആണ് വഴിത്തിരിവായത്.

സിദ്ദിഖിന്റെ വിയോഗമറിഞ്ഞ ശേഷം സൂര്യ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഓര്‍മകള്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ്.സിദ്ദിഖ് സാറിന്റെ വിയോഗം നല്‍കിയ വിടവ് നികത്താനാകില്ല. എന്റെ ഹൃദയത്തില്‍ തൊടുന്ന അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു എന്നും സൂര്യ കുറിച്ചിരുന്നു.

ഫ്രണ്ട്‌സ് എന്ന സിനിമ എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ പ്രകടനം അല്‍പ്പം മെച്ചപ്പെടുത്തിയാല്‍ പോലും അദ്ദേഹം വലിയ പ്രചോദനം നല്‍കും. ചിത്രീകരണത്തിലായാലും എഡിറ്റിങ് നടക്കുമ്പോഴാണെങ്കിലും എന്റെ പ്രകടനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ നീരീക്ഷണങ്ങള്‍ പങ്കുവയ്ക്കും.

അതും നിരുപാധികമായ സ്നേഹത്തോടെ. അദ്ദേഹമാണ് എന്നെ ഫിലിം മേക്കിങ് ആസ്വദിക്കാന്‍ പഠിപ്പിച്ചത്. ഞങ്ങളെ എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം കണ്ടത്. ഒരിക്കല്‍ പോലും അദ്ദേഹം ദേഷ്യപ്പെടുന്നതോ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നതോ കണ്ടിട്ടില്ല. അദ്ദേഹത്തോടുള്ള അനുഭവം ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കും.

എനിക്ക് ആത്മവിശ്വാസം നല്‍കിയും എന്റെ കഴിവില്‍ വിശ്വസിക്കാന്‍ പഠിപ്പിച്ചതും അദ്ദേഹമാണ്. വര്‍ഷങ്ങള്‍ക്കും ശേഷവും എവിടെ വച്ചു കണ്ടാലും അദ്ദേഹം സ്നേഹത്തോടെ എന്റെ കുടുംബത്തെക്കുറിച്ചുമെല്ലാം ചോദിക്കും. എന്റെ തുടക്കക്കാലത്ത് എന്നില്‍ ഇത്രയും വിശ്വാസം അര്‍പ്പിച്ചതിന് നന്ദി. ഞാന്‍ താങ്കളെ മിസ് ചെയ്യും. താങ്കളുടെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. താങ്കളുടെ ഓര്‍മകള്‍ എന്റെ മുന്നോട്ടുള്ള യാത്രയില്‍ ചേര്‍ത്ത് പിടിക്കും- സൂര്യ കുറിച്ചു.

Exit mobile version